Monday 31 December 2012

വേനലില്‍ ഒരു വിരുന്നുകാരന്‍

എങ്ങുനിന്നു വരുന്നു നീ യാതൊന്നും
മനമിളക്കാത്ത ദലൈലാമ പോല്‍ ?
പിന്നിട്ട വഴികളില്‍ നീ കണ്ടതില്ലയോ
ചരിത്രം വരച്ചിട്ട രക്തചിത്രങ്ങള്‍ ?
എന്തിനോ വേണ്ടി അടരാടി പരസ്പരം
സ്മാരകങ്ങള്‍ ചെകിട്ടത്തടിക്കുമ്പോള്‍
കണ്ടുനില്‍ക്കുന്നരംഗവൈകല്യ
കുട്ടിമാനസം കണ്ടതില്ലേ നീ ?
അഴിമതി പണച്ചാക്കുകള്‍  തട്ടി
ഇരടി വീഴുവാന്‍ പോയിതോ നീ സഖേ ?
ലോകം പകുക്കും വിശുദ്ധ വത്തിക്കാന്‍
പള്ളിയിന്‍ ഇടനാഴികള്‍ കണ്ടുവോ ?
കണ്ടുവോ നീ രഹസ്യങ്ങള്‍ ചൊല്ലും
പാവമാകൊച്ചു പുണ്യാള പ്രതിമയെ ?
കടല്‍ വെള്ളം കഥ പറയുമ്പോള്‍
നെഞ്ചു പൊട്ടും വിഷാദ തന്ത്രികള്‍ മീട്ടി
ആതുരരക്ഷയ്ക്കൊരാള്‍മറ  കെട്ടുവാന്‍
പണം പിരിയ്ക്കും പ്രമാണിയെ കണ്ടുവോ ?
തീയുണ്ട ചീറ്റും വിശുദ്ധ യുദ്ധത്തിനു
ബാല്യം ത്യജിച്ച മാലാഖയെ കണ്ടുവോ ?
എന്നിട്ടുമൊന്നും അറിയാത്ത മട്ടില്‍
ഇന്നു നീ വന്നോ വിരുന്നുകാരാ ?
വിളവു കാക്കുന്ന വേതാള വേലികള്‍
വിസര്‍ജ്ജിക്കുന്ന ശിഷ്ടങ്ങള്‍ നക്കുവാന്‍
പാര വെയ്ക്കുന്ന രാഷ്ട്രീയ വെള്ളയ്ക്ക്
കുട പിടിച്ചു നീ നിന്നിരുന്നെന്നോ ??
രുധിരത്തുടിപ്പില്‍ മിടിച്ചു നില്‍ക്കുന്നൊരാ
പഞ്ചനക്ഷത്ര പ്രഭയില്‍ കുളിക്കുന്ന
നഗ്നമേനികള്‍ വരവേല്‍പ്പ് നല്‍കിയോ ?
അവര്‍ക്കൊപ്പം നീ നൃത്തം ചവിട്ടിയോ ?
നുരയുന്ന ചുംബനം നാവില്‍ പകര്‍ന്നുവോ ??
പശിയടങ്ങാത്ത വിരുന്നുകാരാ .......!!
വരിക നീ ഇറയത്തു തലയിടിക്കാതെന്‍റെ
കുടിലിലെ ചാണകം മെഴുകിയ നില -
ത്തിരുനല്പ്പം പഴം കഞ്ഞി മോന്താന്‍ ....
കുടിലിലെ കിളിവാതിലൂടെ നീ നോക്കുക
സ്വപ്നം കരിക്കും കൊടുംവേനല്‍ കാണുക
നീവന്ന നേരമതുകഷ്ടമായ്  പോയല്ലോ
തണ്ണീര്‍ കുടിക്കണേല്‍ നോട്ടുകള്‍ നല്‍കണം
ആശകള്‍ മാത്രം കുടിച്ചിറക്കാം
ഈ വെയിലേറ്റു പൊള്ളാതിരിക്കുവാന്‍
എന്‍ തൊലിക്കട്ടി പകുത്തു നല്‍കാം ...
പണ്ടേയ്ക്ക്പണ്ടേ ഞാന്‍ ശീലിച്ച കഷ്ടങ്ങള്‍
ഇന്നു മുതല്‍ക്കു നീ കൂടെ പകുക്കുവാന്‍
രണ്ടായിരം പിന്നെ പന്ത്രണ്ടു വര്‍ഷങ്ങള്‍
ഏതൊരു ഗര്‍ഭത്തില്‍ നീയിരുന്നു ??
സമയമായ് വരിക വിരുന്നുകാരാ ...
പുതുവര്‍ഷമേ നിന്‍റെ പേറുനോക്കട്ടെ ഞാന്‍ .....


Saturday 15 December 2012

അവള്‍ക്കു നല്‍കിയ പുഞ്ചിരിയുടെ
ബാക്കിയാണ്
ഞാന്‍ നിനക്കു നല്‍കിയത് ..
നീ വിശ്വസിച്ച സ്വപ്‌നങ്ങള്‍
നിന്നിലെ നിറങ്ങളെ
നായാടുകയായിരുന്നു ,,,,,
മറവിയുടെ വിഹായസ്സിലേക്ക്
ആരുമറിയാതെ ഞാന്‍
പറത്തിയ പട്ടങ്ങള്‍
ചരടുകള്‍ പൊട്ടിച്ച്
സ്വതന്ത്രമായി .......
യഥാര്‍ത്ഥത്തില്‍
അഭിനയം
ആരുടെയായിരുന്നു .....??

Thursday 13 December 2012

മറവിയുടെ കറ

ചെല്ലപ്പെട്ടിയ്ക്കുള്ളിലെ 
ചിതലരിച്ച സ്വപ്നങ്ങള്‍ക്ക് 
ഇനി എന്താണാവോ 
പറയാനുള്ളത് ??
അടയ്ക്ക ചീന്തി 
തേഞ്ഞുപോയ 
പിശാങ്കത്തികള്‍ 
ഒരു കാലത്തിന്‍റെ 
നിഷ്കളങ്ക ക്രൗര്യം 
അയവിറക്കുന്നുണ്ടാകും !!
കോളാമ്പിയുടെ ആഴങ്ങളും 
ഇന്ന് വരള്‍ച്ചയുടെ 
വാര്‍ദ്ധക്യത്തില്‍ 
തൊലി ചുളിഞ്ഞ് 
തീരുവാറായി ....
മോഹങ്ങളെല്ലാം
മുറുക്കിത്തുപ്പിയ 
ഊഞ്ഞാലാടിയ കടുക്കന്‍ 
ഇന്ന് കണ്ണാടിക്കൂട്ടില്‍ 
പഴമനോക്കുന്നവരെ 
കാത്തിരിക്കുന്നു ..........
കാലങ്ങളെപറ്റി 
ഒരിത്തിരി മധുരം നുണയാന്‍ ...
വെറ്റിലക്കറയില്‍ 
ജീവിതം മുക്കിയെടുത്തവര്‍ ....!!!
പുകയില മണത്താല്‍ 
സുഗന്ധം പൂശിയവര്‍ ..!!!
ഒരായുസ്സിന്‍റെ 
അഭ്രപാളികള്‍ .......!!!!!!!






Wednesday 12 December 2012

സങ്കല്‍പ്പ സേവനം

ഇന്നുമാമഞ്ഞിന്‍ തണു-
പ്പാസ്വദിച്ചിരിപ്പോരെ 
ഒന്നു കാണുക വന്നീ 
തെരുവോര വാഴ്വിനെ  
കമ്പളം പുതച്ചു കാല്‍ -
തീ കായാന്‍ വയ്ക്കേ ഒരു 
കമ്പോളക്കോലായിലെ 
കണ്ണുനീരറിയുമോ ??
പട്ടുമെത്തയില്‍ ചായും 
പാണ്ഡിത്യ പ്രതാപമേ 
പട്ടടയ്ക്കോരെ  ചായും 
പശി നീയറിയുമോ  ?
അക്ഷരമൊപ്പിച്ചെടു -
ത്താനന്ദമാസ്വദിയ്ക്കും 
സാക്ഷരരുണ്ടോ കണ്ടു 
കരിങ്കല്‍ക്കണ്ണീരിനെ ?
ഏതൊരു മന : ശാസ്ത്രം 
ആരാമം തീര്‍പ്പതിവര്‍ -
ക്കേതൊരു സതാംഗതി 
ഇവരെ മോദിപ്പിക്കും ?
കേവലം മഷി ചൊല്ലും 
ജല്‍പ്പനങ്ങളെക്കേട്ടു 
സേവനം കടലാസ്സില്‍ 
പിശുക്കാതെഴുതുവോര്‍ !!
നിങ്ങളും ഞാനുമൊരു 
തോണിയില്‍ തുഴയുമ്പോള്‍ 
അങ്ങു താഴ്വതു കാണു 
നീന്തുവാന്‍ പഠിക്കാത്തോര്‍ !!
എങ്കിലുമവര്‍ക്കായി 
ചില മാവുകള്‍ മാത്രം 
കാലമില്ലാതെ പൂക്കുന്നു 
കായ്ക്കുന്നു കനി നല്‍കുന്നു !!!
ഇന്നതിന്‍ താഴെ തണല്‍ 
തിന്നുവാന്‍ നടക്കാതെ 
ചെന്നു കൈ കൊടുക്ക നാം 
താങ്ങുവാന്‍ താഴുന്നോരെ ....!!!!

Wednesday 5 December 2012

ഒരു സമ്മാനം

നല്‍ പുലരി പറന്നുവന്നിന്നെന്‍റെ  
ജന്നലിങ്കലായ് നാണിച്ചു നിക്കവേ 
കൈപിടിച്ചകത്തേക്കു കയറ്റിയാ -
പ്പൂങ്കവിളിലൊരുമ്മ കൊടുത്തു  ഞാന്‍ 
ആയതിന്‍ പുതു സന്തോഷ ദീപ്തിയില്‍ 
വീട്ടിലാകെ വെളിച്ചം വിതറിയാള്‍ 
ചൂലെടുത്തവള്‍ മുറ്റമടിക്കുന്ന 
ചാരുദൃശ്യത്തെ  തെല്ലിട നോക്കി ഞാന്‍ 
ഒന്ന് ചെന്നു തുറന്നുനോക്കിയവള്‍ 
കൊണ്ടുവന്നൊരു സമ്മാനച്ചെപ്പിനെ 
നെഞ്ചില്‍ മഞ്ഞു വിതറും കണക്കിനേ 
പിഞ്ചുകണ്ണന്‍റെ പുല്ലാങ്കുഴലുമാ -
കണ്ണിറുക്കുന്ന കുന്നിമണികള്‍ -
ക്കിടയിലൊളിപ്പിച്ച തൂലിക കണ്ടു ഞാന്‍ 
ആയതാനന്ദഗോപുരത്തില്‍ നിന്ന് 
കാവ്യപ്പുടവയവള്‍ക്കു കൊടുത്തു  ഞാന്‍ 
ഇന്നുമുണ്ടായി സന്താനലബ്ധിയും 
പേരിടല്‍ ചടങ്ങും അനായാസമായ് ...!!!
 


Tuesday 4 December 2012

‎"""തേന്‍മൊഴിമാരുടെ മിഴികള്‍മൊഴിയും 
പിഴവില്ലാത്തൊരു കഴിവുകളാലേ
കഴുവേറീടിന കിഴവന്‍ പോലും 
ഒരുവഴി പല വഴിയുഴറിപ്പോകും

Thursday 22 November 2012

വീണ്ടെടുക്കാന്‍ കഴിയാത്തത് .......

ഇന്നെന്‍റെ നാഡികള്‍ നാവനക്കുന്നു 
കൂട്ടുകാരന്‍റെ നാമമുരയ്ക്കുവാന്‍ 
നിങ്ങള്‍ക്കറിയുമോ ഞങ്ങള്‍ക്കിടയിലെ 
ബാല്യകാലത്തിന്‍ ബഹിര്‍ സ്ഫുരണങ്ങള്‍ ....

വറ്റാത്ത സൌഹൃദപ്പൂനിലാവില്‍ ഞങ്ങള്‍ 
അമ്പലം കെട്ടിക്കളിച്ചതെത്ര !!
അന്നവന്‍ താങ്ങാല്‍ നിവര്‍ന്നിരുന്ന് 
സൈക്കിള്‍ ചവിട്ടാന്‍ പഠിച്ചതെത്ര ..

എത്ര മരങ്ങള്‍ കയറിയന്നാ 
വീഴ്ച്ചയില്‍  സാന്ത്വനിപ്പിച്ചതെത്ര 
ഇന്നതെപ്പറ്റി പറയുമ്പോഴൊക്കെയും 
നിശ്ചയം മൂകനായ്‌ നിന്നിടും ഞാന്‍ !!!!!

Wednesday 21 November 2012


"ഒരു പുലരിയും ചൊല്ലിയതില്ലെന്‍റെ
ഉള്ളുരുക്കുന്നരാപ്പനിച്ചൂടുകള്‍
നിയതമിന്നുമെന്‍ പ്രണയാങ്കണത്തിലെ
പാരിജാതങ്ങള്‍ പുഞ്ചിരിക്കില്ലപോല്‍

 ഓതുവാനെനിക്കാവുന്നതില്ലെന്‍റെ
ഓര്‍മ്മയില്‍ തളംകെട്ടിയ നാള്‍കളെ!!
എങ്കിലും വൃഥാ ആശിപ്പുഞാന്‍ സദാ
പങ്കിലമീ മനം പൂവണിയുകില്‍""''

Monday 19 November 2012

ആ പവിഴമല്ലി മാത്രം ......

എത്ര വളര്‍ന്നു ഞാനന്നേതിലിന്നിത്ര 
എന്നിട്ടുമാ പവിഴമല്ലി മാത്രം ,
പണ്ടു ഞാന്‍ പൂവിറുക്കാന്‍ ചെല്ലുമോര്‍മ്മയും 
കെട്ടിപ്പുണര്‍ന്നു മണം പോഴിപ്പൂ 
നിത്യവും ദേവനു വാസനാസേവനം 
ചെയ്തു വിടര്‍ന്നിതു നില്‍ക്കയാലേ 
നിത്യമാ യൗവ്വനച്ചോരത്തുടിപ്പുകള്‍ 
പൂത്തുനില്‍ക്കുന്നിതാ ശാഖതോറും 
ഇന്നുമാമമ്പലമുറ്റത്തിലൂടെ ഞാന്‍ 
നാമം ജപിച്ചു നടന്നിടുമ്പോള്‍ 
പണ്ടത്തെ വാത്സല്യമുള്ളിലോളിപ്പിച്ചു 
നോക്കുമാപ്പൂമരം നിത്യമെന്നെ !!
ഭാവിയില്‍ പട്ടുടുത്തോടിവരും നിന്‍റെ 
കൊച്ചു വികൃതി കുലുക്കാന്‍ വേണ്ടി 
പച്ചിലച്ചാര്‍ത്തിനിടയിലീ വൈഡൂര്യ -
ക്കല്ലൊളിപ്പിക്കുന്നുവെന്നു ചൊല്ലും 
എത്ര പൂക്കൂടകള്‍ പൂരിച്ച ഗന്ധമാ -
ണീത്തിരുമുറ്റത്തു വീഴ്വതെന്നോ !!!
എത്ര മണക്കിലും ആ മണം വറ്റാതെ 
നില്‍ക്കുന്നിതാ പവിഴമല്ലി മാത്രം ......!!!!

Sunday 18 November 2012

മനസ്സില്‍ ഒരു മഞ്ഞുകാലം

താഴും നിന്‍ ഓര്‍മ്മകള്‍ തട്ടി 
തടഞ്ഞു വീണിടാം -എന്‍റെ 
ആദര്‍ശ ധീരത്വവും നിന്നെ 
ഉള്‍ക്കൊണ്ടെന്ന നാട്യവും 
ഓര്‍ക്കുന്നുവോ നമ്മള്‍ 
പൂനിലാവും പുതച്ച് 
ശിശിരരാത്രികളില്‍ ഒന്നായ് 
സ്വപ്‌നങ്ങള്‍ നെയ്തതും 
ചിരിതൂകും ഇമവെട്ടി 
നക്ഷത്രങ്ങളെ പുല്‍കിച്ചതും 
കുഞ്ഞുമഞ്ഞുകള്‍ മൂടി 
കാഴ്ച്ചകള്‍ അകന്നനാള്‍ ....!!!
ഇന്നു നീ ദൂരേ മഞ്ഞിന്‍ അമ്മ 
കരിമ്പടം പുതയ്ക്കും നാട്ടില്‍ 
കണ്ണടയ്ക്കാതെന്നെ 
സാകൂതം നോക്കും നേരം 
എന്നിടനെഞ്ചില്‍ കത്തും 
നെരിപ്പോടിന്‍ ചൂടുതട്ടി 
മടിയില്‍ തലചായ്ച്ചീ
മഞ്ഞുകാലം വിതുമ്പുന്നു ....

Friday 16 November 2012

കരിപുരണ്ടവള്‍ .........

പറന്നിട്ടും പറന്നിട്ടും
എത്താത്ത ദൂരങ്ങള്‍ 
പറവയായ് മാറ്റിയന്നെന്നെ !!
വിരിച്ചിട്ടും വിരിച്ചിട്ടും 
വിരിയാത്ത മുട്ടകള്‍ 
ഭാവിതന്‍ ചിറകായി മാറി 
ആകാശത്തട്ടില്‍ തട്ടി 
തല മുറിഞ്ഞപ്പോള്‍ തോന്നി 
ഇനിയുള്ള യാത്രയില്‍ 
ഇറക്കങ്ങള്‍ മാത്രം 
മേഘമെത്തമേല്‍ 
മയങ്ങാന്‍ കിടന്നപ്പോള്‍ 
സൂര്യവിത്തുകള്‍ 
അടിവയര്‍ തടവി........
മേഘത്തില്‍ പെറ്റിടാന്‍ 
മാലാഖയാകണം പോല്‍ !!
ചിറകുകള്‍ വിരിക്കിലും 
മാലാഖയല്ല ഞാന്‍ !!
വിദ്രുമലതകളെന്‍ 
മേനി പുല്‍കില്ലാ ..
ശൂദ്രമുട്ടകള്‍ വിരിയുവാന്‍ 
മുരുക്കിന്‍ മരക്കൊമ്പ് 
തേടിപ്പറക്കണം 
പറക്കും വഴികളില്‍ 
പലതും കണ്ടു ഞാന്‍ 
നനവുള്ള കാരുണ്യ 
നയനങ്ങളൊഴികെ ...
നിരാശാകരിമ്പാറയില്‍ 
വീണുടയുമെന്‍ നിറംകെട്ട 
സൂര്യാണ്ഡജങ്ങള്‍ ..........!!!!
കണ്‍മിഴിക്കാത്തൊരാ 
കണ്ണീര്‍ കാണുവാന്‍ 
കറുപ്പിനെ കറയാക്കി 
നിര്‍ത്തുമീ ലോകമേ 
കണ്‍തുറന്നൊന്നു 
നോക്കുക,
നിങ്ങളാല്‍ കരിപുതച്ചൊരീ 
കാക്കക്കറുമ്പിയെ ............!!!!!

Saturday 10 November 2012

മഷിക്കുപ്പി

മുക്കിയെടുക്കാന്‍
കഴിയാത്തത്രയുണ്ട്
അനുഭവനീളങ്ങളും
ഓര്‍മ്മപ്പഴന്തുണികളും
മഷിയുടെ മണമടിച്ചാല്‍
എന്‍റെ തൂലിക
ഋതുമതിയാകും ..
പിന്നെ കഴിഞ്ഞു
തീണ്ടാരി എന്നുപറഞ്ഞ്
ശ്വാസംമുട്ടിക്കും മച്ചിനുള്ളില്‍
വിശ്രമം ......
ഏഴും കുളിച്ച്
കണ്‍ തുറക്കാത്ത
ജീവിതക്കറ കഴുകിയാല്‍
വാക്കുകള്‍ ഷണ്ഡരാകും
ആവര്‍ത്തനത്തിന്‍റെ
കാത്തിരിപ്പ് ......
വീണ്ടും എന്‍
മഷിക്കുപ്പി നിറയാന്‍
കടലോളം കണ്ണീര്‍ വേണം ............!!!!!

Thursday 8 November 2012

പിണക്കം .......

ആവേശത്തിരതല്ലും ആശയപ്പുഴനീന്താന്‍
ആശതന്‍ അഗാധതേ നീയനുവദിക്കില്ലേ ?

വെള്ളയായ്ത്തന്നെ  ഇന്നും കിടപ്പൂ കടലാസും
ഇന്നിതാ വിണ്ണും നോക്കിയിരിപ്പൂ വൃഥാഞാനും

വാക്കുകള്‍ പടിക്കല്‍ വന്നെത്തിനോക്കുന്നുയെന്നെ -
ക്കണ്ടിട്ടു വായപൊത്തി ചിരിച്ചു പിണങ്ങുന്നു

തൂലികയ്ക്കുള്ളില്‍ വന്നിട്ടിരിക്കാനല്‍പ്പനേരം
ഞാനുമായ് ചിലവിടാന്‍ കഴിയാഞ്ഞല്ല തെല്ലും

എന്നിലെ കവിത്വത്തെ കാലനു കണിവയ്ക്കാന്‍
കരുനീക്കുന്നോയിവരെന്നു സംശയിക്കുന്നു

ഭാവനാ ചതുരംഗക്കേളിയില്‍  തോല്‍പ്പിക്കുവാന്‍
കുതിരക്കുളമ്പടിച്ചോടിയെത്തുന്നൂയിവര്‍ 

ഞാനുമായ് പലകാലം ഉണ്ടുറങ്ങിയോരിവര്‍
പുസ്തകം പങ്കിട്ടവര്‍ ആശയം പങ്കിട്ടവര്‍

ഇന്നെന്നെ ഉപേക്ഷിച്ചു പോകുവാന്‍ തുടങ്ങാമോ ?
ഉയിരിന്നുയിരായ് ഞാന്‍ സ്നേഹിച്ച കുരുന്നുകള്‍ ...

അന്നൊരിക്കല്‍ കവിതാവിത്തുകള്‍ വിതയ്ക്കുമ്പോള്‍
ബാലവാടിയില്‍ പിള്ളേര്‍ കരയും കണക്കിനേ

കുട്ടിവാക്കുകള്‍ വന്നെന്‍ മേശമേല്‍ നിരന്നിട്ടു
ബഹളം കൂട്ടീട്ടെന്നേ അരിശം പിടിപ്പിച്ചു

അടങ്ങിയിരിക്കുവാന്‍ ചൊല്ലിനേന്‍ പലവട്ടം
പേനതന്‍ മുനയോടിച്ചന്നവരാനന്ദിച്ചു

നിമിഷത്തിലെന്‍ ദേഷ്യം കൈയ്യോങ്ങി പിള്ളേരുടെ
തുടുചന്തിയില്‍ നോക്കി പൊട്ടിച്ചു മൂന്നാലെണ്ണം !!!

വാക്കുകളാണെങ്കിലും കവിത വിതയ്ക്കുമ്പോള്‍
അടക്കിമൊഴിയാതെ കുസൃതി കാണിക്കാമോ ??

ഇനി നീ വിളിച്ചാലും വരികയില്ലാ ചൊല്ലി
പോയോരാണവരെന്‍റെ  മാനസക്കിടാവുകള്‍ ...!!!

ഞാനുപേക്ഷിച്ചാല്‍പോലുമാകുമോ അവര്‍ക്കെന്നെ
തനിയെവിട്ടു മറ്റു തൂലിക തേടിപ്പോകാന്‍ ??

ആകയാലല്ലേ എത്തി നോക്കുന്നെന്‍ പടിയ്ക്കലില്‍
കൈകാട്ടി വിളിക്കുമോ ഞാനെന്നതറിയുവാന്‍

ഇല്ലഞാനിനിമേലില്‍ നിങ്ങളെ നോവിക്കില്ലാ
പരുഷം പറയില്ലാ സ്വാതന്ത്ര്യം മുടക്കില്ലാ ...

പണ്ടത്തെപ്പോലെയെന്‍റെ തൂലികയ്ക്കുള്ളില്‍ വന്നു
അക്ഷരമഷി നിറച്ചാശയമറിയിക്കൂ ....   

Monday 5 November 2012

വിരഹദു:ഖം

((പഴയ ഡയറി യുടെ താളുകള്‍ മറിച്ചു നോക്കിയപ്പോള്‍ കിട്ടിയതാണ് ഞാന്‍ എട്ടാം ക്ലാസ്സില്‍ (2001) പഠിക്കുമ്പോള്‍ എഴുതിയ ഈ കവിത . അതില്‍ ഒരു മാറ്റവും വരുത്താതെ അതുപോലെ തന്നെ ഇവിടെ എഴുതുന്നു ... ))

കണ്ണിമയ്ക്കാതെ ഗോകുലത്തിലെ രാധ 
വിരഹം താങ്ങാതെ കണ്ണന്‍ മധുരയിലും ..

കാളിന്ദി തടത്തില്‍ നിന്നോര്‍ത്തു രാധ 
രാസക്രീഡ ചെയ്തതും കുളിച്ചതുമെല്ലാം 

നല്ല പതിയെ കിട്ടുവാനായ് പ്രാര്‍ത്ഥിച്ച നേരം 
പാര്‍വതി മാതാവ് കടാക്ഷിച്ചതുമെല്ലാം 

കണ്ണന്‍ പോയ്‌ ഗോകുലത്തില്‍ മൂകതയായി 
ഗോക്കളുടെ പയസ്സെല്ലാം ചോരാതെയായി 

അളികള്‍ തേന്‍ നുകരുവാനായ് വരാതെയായി 
വൃന്ദാവനത്തിലെ കിളി ചിലയ്ക്കാതായി !!

കാളിന്ദി വേഗമൊഴുകാന്‍ തുടങ്ങയായി 
ശാഖികളില്‍ കായ്കനികള്‍ ഇല്ലാതെയായി 

ഗോപസ്ത്രീകള്‍ കുടമെടുത്തു വരാതെയായി 
ആട്ടം പാട്ടും കൂടെയെല്ലാം ഇല്ലാതെയായി 

അമ്മയുടെ ലാളനയോ നിന്നുപോയി 
ഗോപരുടെ മടിത്തട്ടൊഴിയുകയായി  

ഉറികളില്‍ വെണ്ണയാരും നിറയ്ക്കാതായി 
കണ്ണനായി പാട്ടാരും പാടാതെയായി 

മുടിയില്‍ പുഷ്പങ്ങളാരും ചൂടാതെയായി 
കണ്ണനായി വേണുവാരും എന്താതെയായി 

വൃന്ദാവനം മൂകതയിലാണ്ടു പോയി 
വിരഹദു : ഖം തന്നെ എല്ലായിടത്തും !!!

Friday 2 November 2012

ചുവന്ന മുള്ള്

മനം മടുപ്പന്‍ നയങ്ങളേ ...
നിങ്ങളൊരു മറക്കുട നല്‍കൂ ...
ഞാനുമെന്‍ ആശയങ്ങളും
അല്‍പ്പം മറഞ്ഞിരിക്കട്ടെ ..!!
വയ്യിനി നടക്കുവാന്‍ ഈ
ബുദ്ധിഭോജികള്‍ക്കിടയില്‍
കാലങ്ങള്‍ക്കിടയിലൂ-
ടൊഴുകിയെത്തും
രുധിര പ്രവാഹത്തില്‍
മുങ്ങിക്കുളിച്ചവര്‍ ...
എങ്കിലും  ആ മണം
ഉള്ളിലേല്‍ക്കാത്തവര്‍ !!
കണ്ണുകെട്ടപ്പെട്ട
പടുവിത്തുകാളകള്‍ !!
എന്‍ തൂവെള്ള തൂവലില്‍
ചോപ്പു കുടയുന്നവര്‍ !!!
ചെളിയില്‍ കിളിര്‍ത്തവര്‍
ഇന്ന് ചെളിയാട്ടം ആടുവോര്‍ ...
ബാല്യത്തിന്‍ ഭാവിയില്‍
വേനല്‍ വിതയ്ക്കുവാന്‍
കൊഞ്ചുന്ന സഞ്ചിയില്‍
സുഷിരങ്ങള്‍ ഇട്ടവര്‍ .
മുള്‍ക്കിരീടം ചാര്‍ത്തി -
യൊഴുകുന്ന ചോരക -
ണ്ടരുതരുതെ നിങ്ങള്‍
കണ്ണീരൊഴുക്കുവാന്‍ ...
അതുമൊരു സൂത്രമാ -
ണായവര്‍ നിങ്ങള്‍തന്‍
കണ്ണുനീര്‍ത്തുള്ളിക്കും
കരമടപ്പിക്കും !!!!
ആറിത്തണുക്കട്ടെ
ഇത്തരക്കാരുടെ
എന്തിനെന്നറിയാത്ത
ആവേശപ്പാട്ടുകള്‍ ....
എന്നിട്ടു മറനീക്കി
എത്തലാണുത്തമം
അല്ലെങ്കില്‍ ചിന്തയ്ക്ക്
ചെളി പറ്റുകില്ലയോ ?????

Wednesday 31 October 2012

""സാദരം നമിപ്പൂയെന്‍ കേരളധരേ
നിന്‍ മടിയില്‍ വന്നു പിറന്ന ഞാന്‍
മധുരിക്കട്ടെ മമ നാവിലെന്നും
മട്ടൊഴുകും മലയാളപൂര്‍ണ്ണിമേ .......""

Friday 26 October 2012

വരളുന്ന മുരളിക .......

ഞാന്‍ തന്ന മുരളിക ഭദ്രമല്ലീ സഖേ 
ഭാവങ്ങള്‍ മാറാതെ കാത്തുകൊണ്ടില്ലെ ??
മാധുര്യ സങ്കല്‍പ്പ സ്വരമുതിര്‍ക്കുന്ന 
മഞ്ഞുപോല്‍ മൃദുലമാം വേണുവല്ലേ !!
കാട്ടു പൂച്ചെടികള്‍ മണത്തു നടന്ന നാം 
കാട്ടാറിന്‍ വെള്ളം കുടിച്ചു വളര്‍ന്ന നാം 
ആകാശ താരകാരാഗം പഠിച്ചതീ -
യോടക്കുഴല്‍ വിളി കേട്ടല്ലയോ !!!
ഈ കുഴലൂതി നാം എത്ര ഹൃദയങ്ങളെ 
ആനന്ദനീരില്‍ കുതിര്‍ത്തിരുന്നു ??
കുഴലൂത്തു പാട്ടുകേട്ടെത്രയാത്മാവുകള്‍ 
ഉടല്‍ വിട്ടു ചിറകായ് പറന്നു പോയി ?
കണ്ണുനീരെത്ര തുടച്ചിതിന്‍ പാട്ടുകള്‍ 
എത്ര മോഹപ്പൂവുകള്‍ വിരിച്ചു !
ഒടക്കുഴലിതില്‍ തൂങ്ങിമരിച്ചൊരാ 
തൂവല്‍ കനമുള്ള മാനസങ്ങള്‍ !!!
ആയതിനാല്‍ മനം മതിയെന്നു ചൊല്കയാല്‍ 
ഞാനീ കുഴലുപേക്ഷിച്ചു പോയി !!

യാഥാര്‍ത്ഥ്യബോധച്ചിറകു  മുളയ്ക്കയാല്‍ 
പച്ചയാം ജീവിതം തേടി .
പുത്തന്‍ മുരളിക കണ്ടുകിട്ടി  അതില്‍ 
പുത്തനാം പാട്ടുകള്‍ പാടി !!
എന്‍റെയും നിന്‍റെയും രോഗദാരിദ്ര്യവും 
ആര്‍ത്തിയും ഘോഷിച്ചു പാടി 
പണം മണക്കുന്നൊരാ പാതയില്‍ നീളേ 
നൃത്തമാടും കബന്ധങ്ങള്‍ ..
തിന്നാതെ ഒന്നും കുടിക്കാതെ -ബാങ്കു 
ബാലന്‍സു കൂട്ടും മിടുക്കര്‍ 
പച്ചയാം പെണ്ണിറച്ചിക്കു വിലപേശും 
നുരയുന്ന ശാലകള്‍ക്കുള്ളില്‍ 
പലവര്‍ണ്ണസൂര്യന്മാര്‍ പുഞ്ചിരിക്കുന്നു 
രക്തബന്ധങ്ങള്‍ മറയ്ക്കാന്‍ !!
ഉയിര്‍കാക്കുമുടയവര്‍ അരിഞ്ഞു വില്‍ക്കുന്നു 
ആശകള്‍ വറ്റാത്തയവയവങ്ങള്‍ !!
പച്ചയാം ജീവിതം പാടി -എന്നുടെ 
പൊന്‍ മുരളി വരളാന്‍ തുടങ്ങി 
കൂട്ടരേ !!നോക്കു നിങ്ങള്‍ തന്‍ മുന്നില്‍ 
കണ്മിഴിക്കുമാ ഘോര തമസ്സിനെ .........!!!
മതി മതി ഇനി എത്ര ഞാന്‍ പാടണം 
പുത്തനാം പൊന്നോടക്കുഴലില്‍ ...........?
ആയതിനാല്‍ മനം മതിയെന്നു ചൊല്കയാല്‍ 
ഞാനാക്കുഴലുപേക്ഷിച്ചു വന്നു .......

ഞാന്‍ തന്ന മുരളിക ഭദ്രമല്ലീ സഖേ 
ഭാവങ്ങള്‍ മാറാതെ കാത്തുകൊണ്ടില്ലെ ??
പാടട്ടെ മന്മനം നിറയട്ടെയിന്നാ 
കാല്പ്പനീക കുളിര്‍ തെന്നലാലെ ..
പണ്ടത്തെ പോലെ നീ പാടുമോ മുരളികേ 
ഒന്നു തിരിഞ്ഞു നടക്കട്ടെ ഞാന്‍ 
സ്വപ്‌നങ്ങള്‍ പാടുമീ വേണുവില്‍ ഇന്നെന്‍റെ 
ഭാവഗീതങ്ങള്‍ ചിറകടിക്കട്ടെ !!
നഞ്ഞൊഴിച്ചു നുണയുന്നതില്‍ ഭേദം 
ഓടക്കുഴല്‍ത്തൂക്കുമരമല്ലയോ ???

Wednesday 24 October 2012

കവിത നന്നാക്കുവാന്‍

കവിത നന്നാക്കുവാനാളുണ്ടോ -എന്‍റെ
കവിത നന്നാക്കുവാന്‍ ??
എ സിയ്ക്കുള്ളിലെ കറങ്ങും കസേരയില്‍
കടഞ്ഞെടുത്ത കവിതകള്‍ക്ക്
ഒരല്‍പം വര്‍ണ്ണനാ വികലതയും
വൃത്തലോപവും പ്രൌഡാധിക്യവും
ആശയപ്പിശകും മാത്രമേയുള്ളൂ
നാലുവരിയേ കവിതയുള്ലെങ്കിലും
നാലാപ്പാടനെക്കാള്‍ കേമമാണേ !!
എന്‍റെ കവിതനന്നാക്കുവാന്‍
അറിവുള്ളവരുണ്ടോ ??
പ്രതിഫലം പണമായി വേണ്ടെന്നാകില്‍
സൗഹൃദ പൂച്ചെണ്ടുനല്‍കിടാം ഞാന്‍
പരിചയപ്പഴമയും സ്നേഹബന്ധവും
ആവുവോളം പകുത്തുനല്കാം
ഇത്രെയും പോരെങ്കിലോ കടപ്പാടിന്‍റെ
ഒരിക്കലും കീറാത്ത ചാക്കുനല്‍കാം
ഗുരുസ്ഥാനം പതിച്ചു നല്‍കാം
ഡയറിക്കുറിപ്പില്‍ സ്തുതിച്ചിടാം ഞാന്‍
സഹൃദയരെ !!നിങ്ങളെ രുചിപ്പിക്കാന്‍ ,
നിങ്ങളെന്നെ പുകഴ്ത്തി പറയുവാന്‍
ഒരു കൈ സഹായം !!!!
പണ്ടത്തെ പോലെ പേന വഴങ്ങുന്നില്ലെന്നെ !!
എഴുതിയെഴുതി പഴയ പേന തേഞ്ഞുപോയി !!
ആയതിനാല്‍ കവിതയും തേഞ്ഞുപോയി ...
കവിത നന്നാക്കുവാനാളുണ്ടോ
എന്‍റെ കവിത നന്നാക്കുവാന്‍ .............


Friday 19 October 2012

മേഘമുതിരുന്നു .............

മേഘമുതിരുന്നു ...............
                  ഇനിവരും നാളുകളില്‍ ഉഷ്ണപ്പിടച്ചിലില്‍
                  ഉയിരറ്റു പോവവര്‍ക്കൊരു തുള്ളി നനവായി
                  ആശകള്‍ വറ്റിയൊരു മച്ചിയാം ഭൂമിയുടെ
                 ഭാവിയിലെ ഗര്‍ഭത്തിലൊരു വിത്തു വിതറുവാന്‍
                സന്തപ്ത സാഹിത്യ മാംസം നിറയ്ക്കുവാന്‍
                മക്കളാം നമ്മള്‍ക്കു പിച്ചിപ്പറിക്കുവാന്‍

മേഘമുതിരുന്നു...........
                നിശ്ശബ്ദ നാഗരിക നാവുകള്‍ക്കിടയിലൂ -
                ടംമ്ലരസമൊഴുകിപ്പടര്‍ന്നു നിപതിക്കുവാന്‍
                അവരുടെ കെടാത്ത പ്രജ്ഞാ പ്രദീപങ്ങളെ
               നാണം കെടുത്തിപ്പുകച്ചു പകവീട്ടുവാന്‍
               ഹൃദയം വരണ്ട മൃതമാനസക്കഴുകന്‍റെ
               കൊക്കുനനയിക്കുവാന്‍ ...........

മേഘമുതിരുന്നു ................
                തലയെടുപ്പോലുന്ന മാമല പ്രമുഖന്‍റെയാസ്യം മറയ്ക്കുവാന്‍
               അവനുതിര്‍ക്കും വിഫല നിശ്വാസമാറ്റുവാന്‍
               അവനിലൂടുയിര്‍വെച്ച അരുവിക്കിടാങ്ങളെ
               കളിപ്പാട്ടങ്ങള്‍ കാട്ടി കൊതിപ്പിക്കുവാന്‍
               ഒടുവിലവയോടിയെത്തുന്ന ദൂരത്തിങ്കല്‍
               അറ്റമില്ലാത്ത മരുഭൂമി കാണിക്കുവാന്‍
              എത്ര നനയ്ക്കിലും നനയാത്ത മാനസ
              വരള്‍ച്ചയുടെ വികൃതമാം രൂപങ്ങള്‍ കാട്ടുവാന്‍

മേഘമുതിരുന്നു ...........
               നമ്മളൊരുമിച്ചു പിന്നിട്ട ദൂരങ്ങളില്‍
               നമ്മളുടെ കാല്‍പ്പാടുകള്‍ മായ്ച്ചു കളയുവാന്‍
              എങ്കിലും ഞാന്‍ നട്ട നീര്‍മാതളത്തൈകള്‍
               വിറ്റു വിലപേശാന്‍ നിനക്കാകുമെങ്കില്‍ ;
              എന്നിലൂടോഴുകുന്ന രുധിരതാളങ്ങളെ
              ചിട്ടപ്പെടുത്തിയൊരു വീണ പണിയിക്കണം
              മേഘമുതിരുന്നൊരാ രാഗത്തില്‍ മീട്ടണം
              മാലോകരതു കേട്ടു ദു:ഖം മറക്കണം
              മാതളച്ചോട്ടിലെ മൃണ്‍ മെത്തയില്‍ മമ
              സ്വച്ഛന്ദ സ്വപ്‌നങ്ങള്‍ കണ്ണടയ്ക്കട്ടെ !!!!
മേഘമുതിരുന്നു.....................


Thursday 18 October 2012

നനയാതിരിക്കാന്‍

മേഘമുതിരുന്നു .
മനം പീലിയാടുന്നു 
ഒരു കുടക്കീഴില്‍ നാം 
ആസകലം നനയുന്നു 
നമ്മിലൂടെ ഒലിച്ചിറങ്ങുന്ന 
സ്പര്‍ദ്ധകള്‍ ..
പ്രണയത്തുള്ളികള്‍ 
മുട്ടിയിരട്ടിക്കുന്ന മാസ്മരം 
വിജന പാതയിലെ 
കാലടികളില്‍ 
മനസ്സു വായിക്കുന്ന 
നിറയൗവ്വനം ,
ആകാശം പൊട്ടും 
ആഭേരികള്‍ !!,
ആര്‍ത്തലയ്ക്കുന്ന 
സാന്ധ്യ മേഘങ്ങള്‍ 
മൗന നര്‍ത്തകി 
ചിലമ്പണിയുമ്പോള്‍ 
നിന്നെ മറക്കുന്ന ഞാന്‍ 
എന്നിലെ പ്രണയം മറക്കും 
നിന്‍റെ കടക്കണ്ണിന്‍ 
തുള്ളികള്‍ 
എന്നില്‍ നിറയുവാന്‍ 
വെമ്പുകിലും 
പ്രകൃതി തന്‍ പാട്ടില്‍ ഞാന്‍ 
നൃത്തം കുതിക്കും 
ആരുണ്ടിതില്‍ പരം 
പ്രണയിക്കുവാന്‍ -എന്നെ 
ആരുണ്ടിതില്‍ പരം 
നനയിക്കുവാന്‍ ....
നീ കെട്ടിയ പൂക്കയറുകള്‍ 
പൊട്ടണം ...
എങ്കിലും നില തെറ്റി 
നീ വീഴാതിരിക്കണം !!!
പോകട്ടെ എല്ലാം 
പെയ്തൊഴിയട്ടെ ഞാനും 
എന്നെ നനച്ച മഴ 
നിന്നെയും നനയിക്കും !!!!
പിന്നീടൊരിക്കല്‍ 
അത് കുടയായ് വരും 
നിന്‍റെ സ്വപ്‌നങ്ങള്‍ \
നനയാതിരിക്കാന്‍ ............!!!!!


Tuesday 9 October 2012

മേനി പൂത്തപ്പോള്‍

അല്ലല്ലറിഞ്ഞുവോ നിങ്ങള്‍ -എന്‍റെ
തൊണ്ട വരണ്ട ദിനങ്ങള്‍
ആശതന്‍ ആറാത്ത വിത്തുകള്‍
എന്നില്‍ മൊട്ടു വിരിച്ച സത്തുക്കള്‍
വെപ്പിലപ്പട്ടു പുതച്ചെന്‍ -മേനി
പൂപ്പന്തലായി ചമഞ്ഞു
ഉപ്പു ത്യജിച്ച വിശപ്പാല്‍ -നാവു
നൊട്ടിയിറക്കിയ കയ്പ്പും
വീട്ടിലെ വാടാത്ത മുല്ല -വീണ്ടും
ഗര്‍ഭത്തിലേറ്റിയ നാള്‍കള്‍
തമ്പാട്ടി  കണ്‍തുറന്നത്രെ -എന്നില്‍
തമ്പാട്ടി കണ്‍വിതച്ചത്രേ !!
കാണാത്ത സ്വപ്‌നങ്ങള്‍ വന്നെന്‍ -മുന്നില്‍
പാണികൊട്ടി പുഞ്ചിരിച്ചു
ആടാത്ത കാല്‍ച്ചിലമ്പുള്ളില്‍ -നിന്നു
വാടാത്തോരാട്ടം നടത്തി
ആട്ടം മനം കുളിര്‍പ്പിക്കെ -മെല്ലെ
മുത്തുകള്‍ മേല്‍പ്പോട്ടു നോക്കി
താരകക്കണ്ണുകള്‍ കാട്ടി -വാനം
കൈ നീട്ടി മെല്ലെ വിളിച്ചു
പൂവിന്‍ മണം വറ്റും പോലെ
എന്നിലെ മൊട്ടുകള്‍ വറ്റി
ഓലക്കുടയെടുത്തന്നാ വാനില്‍
തമ്പാട്ടിയോടിക്കരേറി
വേപ്പില പീലി വിരിച്ചു
തമ്പാട്ടിയാട്ടം നടത്തി
ആടിയ തീര്‍ത്ഥ ജലത്തില്‍ -ഞാനു -
മൊന്നു കുളിച്ചു തുവര്‍ത്തി
ആയിരം കണ്ണുടയാള്‍തന്‍ -മുന്നില്‍
ആയിരം നാളം തെളിഞ്ഞു
ആയിരം നാമം മൊഴിഞ്ഞു -മാപ്പൊ -
രായിരം വട്ടം കഴിഞ്ഞു ...


Monday 17 September 2012

കീറിയ കൊഞ്ചല്‍

നൈമിഷാരണ്യത്തില്‍ പോയതേയില്ല ഞാന്‍ 
ഗംഗാ പ്രവാഹത്തില്‍ മുങ്ങിയിട്ടില്ല ഞാന്‍ 
അമ്മതന്‍ തോരാത്ത കണ്ണീരോഴുക്കുകള്‍ ;
ഞാന്‍ കണ്ട ഗംഗയതായിരുന്നു !! 
അച്ഛന്‍ പുലമ്പുന്നോരാ തെറിപ്പാട്ടെന്‍റെ 
ബാലരാമായണമായിരുന്നു 
ചൂരല്‍പ്പഴം തിന്നു പൊട്ടിയ ചെഞ്ചുണ്ടില്‍ 
കീറിയ കൊഞ്ചല്‍ തുടിച്ചു നിന്നു 
വാക്കിന്‍റെ നോവാല്‍ അറിഞ്ഞവയൊക്കെയും 
നാലു വേദങ്ങള്‍തന്‍  സംഹിതകള്‍ 
കണ്ണന്‍റെ മുന്‍പില്‍ ഞാന്‍ കത്തിച്ച നാളങ്ങള്‍ 
ആശകള്‍ വറ്റിയതായിരുന്നു .....
നാടോഴുക്കുന്നപവാദപ്പുഴകളില്‍ 
പിഞ്ചു ഹൃദയം ഒലിച്ചു പോകെ 
ഇന്നെന്‍ അനുഭവക്കല്ലില്‍ കടഞ്ഞോരീ 
ഹൃത്തെന്‍റെ നെഞ്ചില്‍ കുടികിടപ്പൂ 
ചാഴിയൂറ്റിക്കുടിച്ചെന്‍റെ ചോരനീര്‍ 
വറ്റിയ ജഡം കൊത്തിപ്പറിക്കാന്‍ 
പകല്‍ പ്രാവുകള്‍ കൊക്കുരയ്ക്കുന്നു 
ഭാവിതന്‍ കഴുകന്മാര്‍ മൃതാശികള്‍ !!
തൂലികയ്ക്കിടയില്‍ ഞാന്‍ ഒളിപ്പിച്ച 
തങ്ക നൂലില്‍ നിന്നോന്നെടുത്തിന്നെന്‍റെ 
ഭാവന്യ്ക്കൊരു മോതിരം തീര്‍ക്കുവാന്‍
നിന്‍ ഹൃദയം കടം തരുമോ നീ ??
അമ്മ ചൊല്ലുന്ന വറ്റിയ വാക്കുകള്‍ 
തൊണ്ട കീറുന്ന നെല്ലിന്‍ മുനമ്പുകള്‍ 
പച്ചരിവാര്‍ത്ത വെള്ളമെന്‍ നെഞ്ചിലെ 
ആശയത്തെ തണുപ്പിച്ച നാളുകള്‍ 
പോരടിക്കും സഹോദര ഭ്രാന്തുകള്‍ 
നേരുടയ്ക്കുന്ന കള്ള നാവേറുകള്‍ !!
താളമില്ലാത്ത ദു:ഖച്ചുവടുകള്‍ 
വെച്ചു നീങ്ങുന്ന മാനസ ഭ്രാന്തുകള്‍ 
കണ്ണുനീരില്‍ പിറന്നൊരീ താമര-
മൊട്ടുകള്‍ നിങ്ങള്‍ സ്വീകരിച്ചീടുമോ ??



Saturday 15 September 2012

കൈപിടിച്ചറിഞ്ഞത് ..........

പരാതികളൊഴിഞ്ഞ 
പരിഭവങ്ങള്‍ കൊണ്ട് 
എന്നെ നീ തോല്‍പ്പിച്ച 
നിമിഷങ്ങളില്‍ 
അറിഞ്ഞിരുന്നുവോ 
അലിഞ്ഞലിഞ്ഞില്ലാതെയായത്‌ 
നമ്മിലെ അകലങ്ങളായിരുന്നു 

ഞാന്‍ കാണാത്ത വഴികളില്‍ 
മുള്ളോടിഞ്ഞ സ്നേഹവുമായി 
വൈകിയ വേളകളില്‍ 
ഞാന്‍ എത്തും വരെ 
കാത്തിരിക്കാറുണ്ടായിരുന്നു നീ 

പകരം തരാന്‍ 
പാമരനായ ഞാന്‍ 
നദിയൊഴുകുംപടി 
അലിയുകയായിരുന്നു 
നിന്‍ സൌഹൃദപ്പാടങ്ങളില്‍ 
സൂര്യകാന്തിയായി പിറക്കാന്‍ 
പൂണൂല്‍ കെട്ടിയ 
പൂമ്പാറ്റയാവാന്‍ 

മനസ്സൊളിപ്പിച്ച  മൗനം 
ഞാന്‍ അറിയാതിരിക്കയോ 
പവിഴമല്ലികള്‍ പാടിയതല്ലേ 
മനം കുളിര്‍ത്ത മൌനരാഗങ്ങള്‍ 

നിന്‍ മടിയില്‍ മയങ്ങും 
എന്‍ ഓര്‍മ്മകള്‍ തലോടുവാന്‍ 
പലകാലം പുറകോട്ടു പോകണം 
നാലാം ക്ലാസ്സിലെ ബെഞ്ചുകള്‍ വരെ 
നിന്‍ പൂണൂല്‍ ചൊല്ലിയ 
കഥകള്‍ കേള്‍ക്കാന്‍ 
നിഴലായിട്ടെത്ര ഞാന്‍ വന്നിരുന്നു ?
പങ്കിട്ടപാഠങ്ങള്‍ പുഞ്ചിരിക്കുന്നു 
തണലായി യാത്രയില്‍ നീളെ 

കുളിരണിഞ്ഞെത്ര മാത്രകള്‍ 
മനസ്സറിഞ്ഞെത്ര യാത്രകള്‍ 
നിന്‍ പതുപതുത്ത സ്നേഹം 
പുതച്ചുറങ്ങിയ രാത്രികള്‍ 

നിന്‍റെ ചിരികളത്രയും 
എന്‍റെ കവിതയാകുകയായിരുന്നു 
അറിയുവാനാകുമോ നിന്നെ 
എന്നെക്കാളേറെ വേറാര്‍ക്കും ?

എത്താത്ത കാതങ്ങളുണ്ടെങ്കിലും 
തമ്മില്‍ കാണാത്ത ദൂരത്തിലാനെങ്കിലും 
നിന്‍ വിളി കാതോര്‍ത്തു ഞാനാ 
ആലിന്‍ ചുവട്ടിലായ് പോകും 

ഇന്നെന്‍റെ മാനസം ചൊല്‍വൂ 
നിന്‍റെ മൂകമാം ദു:ഖങ്ങളെല്ലാം 
നിന്‍റെ ശ്വാസത്തിലായ് കേള്‍ക്കാം 
നിന്നില്‍ നീ തേങ്ങും സ്വരങ്ങള്‍ 

കുട്ടിക്കാലം മുതല്‍ക്കേ 
ഞാന്‍ കൈ പിടിച്ചറിഞ്ഞതല്ലേ 
നിന്‍റെ ഹൃദയ താളങ്ങളും 
നിസ്വാര്‍ത്ഥ സ്വപ്നങ്ങളും ..........

(എന്‍റെ പ്രാണപ്രിയ സുഹൃത്തിനു വേണ്ടി എന്‍റെ സ്നേഹം ...)

""വെളുത്ത താളുകളില്‍ ഞാന്‍ 
എന്‍ ആയുസ്സെഴുതി തീര്‍ക്കട്ടെ 
ആകാശ നീലിമയില്‍ പുതിയൊരു 
നക്ഷത്ര പിറവിക്കായ് ......""

Friday 14 September 2012

നീലമേഘമായ്  മാമല ചൂടിയാലും 
പെയ്തൊഴിയാന്‍ എനിക്ക് 
നിന്‍ നെഞ്ചു മാത്രം  മതി 
""നിന്‍റെ പൂങ്കുഴല്‍ പാടിയതല്ലേ
എന്‍റെ കവിതാ കല്പ്പനയെല്ലാം ""

നിലാവും കാളിന്ദിയും

കാളിന്ദിപ്പെണ്ണേ  നീ കണ്ടായോ എന്നെയാ
നീലക്കടമ്പിന്‍റെ  ചാഞ്ഞ കൊമ്പില്‍

കണ്ണന്‍റെ കമുകിയാകയാലോ നീയും
കണ്മണി പോലെ കറുത്തു പോയി

പാലൊഴുകുന്ന  നിലാവു ഞാന്‍ തന്നിട്ടും
പാലാഴി പോലെ നീ പൂത്തതില്ല

വൃന്ദാവനപൈക്കള്‍ വൃന്ദമോടെ വന്നു
നിത്യവും നിന്‍ മേനി നക്കുകിലും

തേഞ്ഞു തേഞ്ഞില്ലാതെയായില്ല  നിന്‍ മേനി
ലക്ഷ്മി വിലാസം പോല്‍ പുഞ്ചിരിച്ചു

നീലക്കരങ്ങള്‍ നിലാവത്തു വീശി ഞാന്‍
നിന്നെ പുണരാന്‍ വരുമ്പോഴൊക്കെ

കണ്ണനല്ലെന്നറിഞ്ഞെന്നെ നീയെന്നെന്നും
നീലക്കടമ്പില്‍ കയറ്റിവെച്ചു

കാളിയന്‍ വന്നു കടിപ്പാന്‍ തുടങ്ങുമീ
കാളിന്ദിപ്പെണ്ണിനെ നോക്കും നേരം

കാളിയന്‍ കണ്ണന്‍റെ ശമ്പളക്കാരനാം
കാളിന്ദിപ്പെണ്ണിനു കാവല്‍ നില്‍ക്കാന്‍

ശൃംഗാരമാടി നിന്‍ തീരത്തു ചേരുമ്പോള്‍
ഹുംകാരമോടു നീ കണ്ണുരുട്ടും

കാലില്‍ പിടിച്ചു വലിച്ചിടുമെന്നെയാ
കാളിന്ദിയാറ്റിന്‍ നടുവിലായി

ചന്ദ്രനാണെങ്കിലും ഇന്ദ്രനാണെങ്കിലും
വെള്ളം കുടിക്കും പുഴയില്‍ വീണാല്‍

ഇഷ്ടംകൊണ്ടല്ലെടി കാളിന്ദിപ്പെണ്ണാളേ
കഷ്ടം നീ എന്നെ കുടഞ്ഞെറിഞ്ഞു

മാനത്തു ചെന്നു തറച്ചിതാ നില്‍പ്പൂ ഞാന്‍
തേഞ്ഞു പോകുന്ന  മുഖവുമായി ...

Wednesday 12 September 2012

ബാങ്കില്‍ പോകും വഴി

ഇന്ന്ബാങ്കില്‍ പോകും വഴി
ഞാന്‍ ഒരു കാട്ടു കുരങ്ങനെ കണ്ടു 
അതല്ലേ രസം 
കാടില്ലാ കാട്ടില്‍ 
ഒരു കാട്ടുകുരങ്ങന്‍ !!
പിന്നെ കൗതുകമായി 
കലപിലയായി 
കൈകൊട്ടിക്കളിയായി ...
പാവം കുരങ്ങച്ചന്‍ 
പുതിയ കുരങ്ങുകളെ 
കൌതുകത്തോടെ നോക്കി 
വാലുള്ള ജാതിയും 
വാലില്ലാ ജാതിയും 
തീണ്ടാതെ ദൂരത്തു 
നോക്കിനിന്നു !!!
ആളുകളുടെ കണ്ണേറുകൊണ്ട് 
ആ പ്രൌഡ വാനരന്‍ 
നടു റോട്ടില്‍ 
ചന്തി കാട്ടിക്കിടന്നു !!
അസഭ്യം!!!! അസഭ്യം !!!!
ഒരുത്തന്‍ :വൃത്തികെട് 
                      ഇത്ര ധൈര്യമോ ?
രണ്ടാമന്‍ :ഗതാഗതക്കുരുക്ക് 
പത്താമന്‍ :ഇവന്‍ കേമനാ 
ഒമ്പതാമന്‍ :കണ്ണിനൊരു പ്രത്യേകത !
എട്ടാമന്‍ :അതെ ചിരിയിലും 
ഏഴാമന്‍ :അല്ലേ !!!! വാലിന്‍റെ നീളം കണ്ടോ ?
ആറാമന്‍ :നീളമുള്ള പൂട 
അഞ്ചാമന്‍ :ഉള്ള കാട്ടിലെ കുരങ്ങനാ 
നാലാമന്‍ :നല്ല ലക്ഷണം 
മൂന്നാമന്‍ :വിദേശക്കുരങ്ങനാ 
രണ്ടാമന്‍ :അതെയതെ ചന്തം കണ്ടാലറിയാം 
ഒന്നാമന്‍ :ചന്തമുള്ള ചന്തി 
                     കണ്ടപ്പോഴേ തോന്നി 
                      ഇവന്‍ അമേരിക്ക കുരങ്ങന്‍ തന്നെ !!!
വഴിമാറൂ വാഹനമേ 
അതിഥിക്കുരങ്ങന്‍ 
കിടന്നുറങ്ങട്ടെ !!
ഇവനെ തോണ്ടിയാല്‍ 
ഭരണകൂടം 
ഉത്തരം പറയണം 
മാലയിട്ടാദരിക്കൂ ഈ 
മാത്സര്യബുദ്ധനെ !!
വിദേശിയാണെങ്കില്‍ നാം 
വിനയാന്വിതരാകണം 
നിറദീപം കൊളുത്തി 
നിരത്തലങ്കരിക്കണം .
പശിയകറ്റും പുന്നാരക്കുരങ്ങന്‍ 
എടാ ഭാരതക്കുരങ്ങാ 
നീ ഓടെടാ ഓട് ...........

Tuesday 11 September 2012

എന്‍റെ പുലരി

ചില പുലരികള്‍ അമ്മതന്‍
ചേലത്തുമ്പു പോലെ
കണ്ണീര്‍ തുടയ്ക്കാനും
കൈ കഴുകിത്തുടയ്ക്കാനും
ചില പുലരികള്‍ കാമിനിയുടെ
കവിള്‍ത്തടം പോലെ
കൊഞ്ചിക്കുഴയാനും
കുത്തുവാക്ക് പറയാനും
പുലരിച്ചുവപ്പുകള്‍
പുതിയതായെത്തുമ്പോള്‍
എന്‍ മനം മന്ത്രിക്കും
ഉദയാ........
ഇത് നിന്‍റെ ദിവസം
ഇത് നിന്‍റെ ദിവസം 

അതിവേഗം ബഹുദൂരം --ഒരടച്ചെഴുത്ത്

മരണക്കുഴികള്‍ ..
എന്‍ എച്ചിന്‍ ദൂരം 
വികസനത്തിലേക്കുള്ളത് 
പാറ പൊട്ടലുകള്‍ 
തീവണ്ടിപ്പെട്ടികള്‍ പോലെ 
പാതയില്‍ നീണ്ട നിരകള്‍ 
ജനനക്കരച്ചിലുകള്‍ 
രക്തസ്രാവം 
മറുപിള്ളകള്‍ 
മരണമുറവിളികള്‍ 
ബസ്സിനുള്ളിലെ സര്‍ക്കസ്സാട്ടം 
ഓട്ട മത്സരം നടത്തും 
സ്വകാര്യ സ്വത്തുക്ള്‍
നട്ടെല്ലിന്‍ നിലവിളികളില്‍ 
തെറിക്കും കണ്ണടകള്‍ 
സര്‍ക്കാരിന്‍റെ മൗനം 
കണ്ണും കാതും കൂടെ 
കൈകളും കെട്ടുന്നവര്‍ 
മരങ്ങള്‍ പിന്നോട്ടോടി  
രക്ഷപ്പെടുയാണ് 
അവയും പേടിപ്പൂ പോല്‍ 
മരമുറിയന്‍ നയങ്ങളെ 
ഇരുണ്ട കണ്ണുകള്‍ 
ഭാവിയുടെ ഭംഗിയില്‍ 
കണ്ണീരോഴുക്കുന്നു 
നിശ്ശബ്ദ മേഘങ്ങള്‍ 
നീരുറവകളായി 
ഹൃദയത്തില്‍ ഉയിരിടുന്നു 
അവ ഉരിയാടുന്ന 
ഇന്നത്തെ നഷ്ടങ്ങള്‍ 
റേഷനരിയും 
ഓ ആര്‍ എസ് ലായിനിയും 
ഉറക്കം കെടുത്തും 
ഉപചാര പേച്ചുകളും 
തൊട്ടാല്‍ വില 
തല തെറിപ്പിക്കും
നിത്യോപയോഗങ്ങള്‍ 
എങ്കിലും സൌന്ദര്യം 
വാരിപ്പൂശും വറ്റിയ 
പാലാഴി നെഞ്ചുകളും 
പഞ്ഞത്തിന്‍റെ 
പുല്ലാങ്കുഴലുകള്‍ക്ക് മീതെ 
ആര്‍ഭാട കപ്പലുകളും 
ട്രംപെറ്റിന്‍  സംഗീതവും 
മൂക സാക്ഷാത്കാരങ്ങളുടെ 
കബന്ധങ്ങള്‍ പിച്ച തെണ്ടുന്നു 
എത്ര പാട്ടുകള്‍ പൊട്ടിയ 
മാനസക്കണ്ണാടികള്‍ 
എങ്കിലും പാതയ്ക്കു മേല്‍ 
ഇരപിടിയന്‍ കുഴികളും 
മരണച്ചിരികളും 
പല്ലിളിക്കുന്ന നയങ്ങളുടെ 
പനിനീര്‍ മുള്ളുകളും 
ഇതുപോല്‍ നെഗറ്റിവ് 
കവിതകളും ഹാ !!!!
എത്ര  സുന്ദരം 
നമ്മുടെ ജീവിതം ?
മുന്നോട്ടു മുന്നോട്ട്‌ 
അതിവേഗം ബഹുദൂരം !!!!!

Sunday 9 September 2012

അതിവേഗം ബഹുദൂരം

പറക്കുന്ന  പ്രൈവറ്റ് ബസ്സുകള്‍ മാത്രം കാണ്മൂ
പിറക്കാ വഴികള്‍ തന്‍ സിഗ്നലിന്‍ വെളിച്ചങ്ങള്‍

ഇല്ലെങ്കില്‍ അവന്‍ കേള്‍പ്പൂ പിന്‍ വരും ബസ്സിലുള്ള
അനുജന്‍ കിളിയുടെ സസ്നേഹ തെറിപ്പാട്ട്

ആടിയും കുലുങ്ങിയും ബസ്സുകള്‍ പറക്കുമ്പോള്‍
ആടാത്ത മനസ്സുകള്‍ കാണുമോ അതിനുള്ളില്‍ ?

ഫോണ്‍ വിളിക്കണം ഭാര്യേ , വന്നാല്‍ ഞാന്‍ വന്നുവെന്നു
ചൊല്ലാം നീ എന്നെ കാത്തു സമയം കളയേണ്ടാ

കുഴികള്‍ കുഴിക്കുന്നു ജീവന്‍റെ പടുകുഴി
അതിലും സര്‍ക്കാരുകള്‍ പുഞ്ചിരിക്കൊടി നാട്ടും

കുതിരാന്‍ കയറ്റത്തില്‍ പാറകള്‍ ഇടിഞ്ഞത്ത്രേ
നീണ്ടിതാ കിടക്കുന്നു വാഹന നിര നീളെ

കാറിന്‍റെയുള്ളില്‍ നിന്നും കറുത്ത കുട്ടിയുടെ
ജനനക്കരച്ചിലിന്‍ നാദമിന്നിതാ കേള്‍പ്പൂ

ചോര വാര്‍ന്നോലിച്ചിട്ടാത്തള്ള ചത്തുപോയിപോല്‍
ഇതിനുത്തരം ഞാനോ സര്‍ക്കാരോ ചൊല്ലേണ്ടു ചൊല്‍ ?

ബസ്സിനുള്ളില്‍ നമുക്കു സര്‍ക്കസ്സു കളിക്കാലോ
പൊങ്ങിയും താണും കാറ്റില്‍ ആടിയാടിയങ്ങനെ

തൃശ്ശൂരില്‍ ജോലിക്കു പോം പാലക്കാട്ടുകാരന്‍റെ
പരിതാപകരമാം അവസ്ഥ കണ്ടോ നിങ്ങള്‍?

തൃശ്ശൂര്‍കാരന്‍റെ കഥ എടുത്തു പറയേണ്ടാ
പാവങ്ങള്‍ ബസ്‌യാത്രയില്‍ നട്ടെല്ലു തകര്‍ന്നവര്‍

കേരള വികസനം സ്വപ്നം കണ്ടുറങ്ങുന്ന
കേരളീയരേ നമ്മള്‍ പാടില്ല പതറുവാന്‍

എന്‍ എച്ചു പോലെ നീണ്ടു നിവര്‍ന്നു കിടക്കുന്നു
മുന്നേറ്റത്തിലേക്കുള്ള പാതയെന്നറിഞ്ഞാലും ..

കുഴികള്‍ കാണാമത്തില്‍ കൊറ്റികള്‍ മീന്‍പിടിക്കാം
എങ്കിലും തൃശ്ശൂര്‍ ബസ്സു പറക്കും പറവ പോല്‍

പാവങ്ങള്‍ അവരുടെ ആയുസ്സിന്‍ മരച്ചോട്ടില്‍
കുഴികള്‍ കുഴിക്കുന്നോ ശ്രേഷ്ഠ സര്‍ക്കാരെ നിങ്ങള്‍ ?

ഭരണകൂടം മാറി മാറിവന്നെന്നാകിലും
നാടു നന്നാവാന്‍ എത്ര കാലമിന്നിയും വേണം ?

ചുവപ്പു നക്ഷത്രവും മൂവര്‍ണ്ണക്കൊടിക്കാറ്റും
കാര്യമില്ലതെയായി ചമയുന്നിതു സ്വയം

കാര്യങ്ങള്‍ പറയാതെ ഇരിപ്പതെങ്ങനെ നാം
കവികളല്ലയോ നാം കടമയിതല്ലയോ ??

Friday 7 September 2012

പാട്ടിമുത്തി

അല്ലല്ലെന്തിനു നോക്കുന്നിതു  വൃഥാ 
തെല്ലുമില്ലാ പ്രകാശം ചുഴലവും 
പല്ലു പോയൊരാ പാട്ടിമുത്തിയ്ക്കൊരു 
വില്ലു പോലെ വളഞ്ഞ വടി തുണ 

പൌഡറിട്ട പ്രസൂനം നിനപ്പുള്ളില്‍ 
പ്രൌഡിയോടെ നടക്കുമാ ശ്രീമതി 
കാതു തൂങ്ങുന്നു കമ്മല്‍ കനക്കയാല്‍ 
വാതു വെച്ച പ്രതീതി കണക്കിനെ 

വെറ്റിലക്കറ  ഇംഗ്ലീഷ് കൊഞ്ചുന്നു 
ചുറ്റിലും ജനം വായ പൊളിക്കുന്നു 
പട്ടടയ്ക്കെടുക്കാറായിതെങ്കിലും 
പട്ടു ചേലയേ ചുറ്റൂ നതാംഗിയാള്‍ 

കണ്ണുമുന്നില്‍ തപസ്സു ചെയ്യുന്നൊരാ 
കണ്ണടയ്ക്കും തിമിരം ഭവിച്ചു പോല്‍ 
എങ്കിലും കുറവില്ലെന്‍റെ ജാനകി 
നിങ്കലുള്ലോരാ പൂര്‍വകാല  പക 

മാറു തൂങ്ങും ഉറികളെപോല്‍ അവ
പാറുമാസാരിത്തുമ്പാല്‍ മറയ്ക്കയും 
കൈവളകള്‍ കിലുങ്ങുന്നോരോച്ചയാല്‍ 
പൈക്കളെ തൊഴുത്തില്‍ കേറ്റുമാസ്സതി 

കണ്ണന്‍ കാശയച്ചില്ലേടി നാണിയേ 
പെണ്ണു പെറ്റാല്‍ ഞാന്‍ പെട്ടുപോയില്ലെടി 
കാര്‍ത്തു , രാത്രിയില്‍ നീ കിടന്നീടടി 
കാത്തുകൊള്ളണേ കൃഷ്ണന്‍ തിരുവടി 

നന്മകളുടെ വിത്തു പാകുന്നൊരു 
പൊന്മകള്‍ വിളയാടുന്ന സത്രം 
ഇത്തരമൊരു ഗ്രാമീണ ചിത്രം 
എത്ര കാലമുണ്ടാമെന്നു മാത്രം !!!!!!

Thursday 6 September 2012

പ്രേമകാളിന്ദി

പ്രണയിച്ച പെണ്ണെന്നെ
പറിച്ചെറിഞ്ഞപ്പോള്‍
എന്‍റെ പ്രണയം സ്വതന്ത്രമായി

വെള്ളരിപ്രാവു  പോല്‍
പറപറന്നങ്ങനെ
പുലരികള്‍ തേടി ഞാന്‍ പോയി ......

എന്‍റെ  പ്രണയത്തിന് ചിറകെട്ടിയ
അവളുടെ ചിരിക്ക്
പായലിന്‍റെ വഴുവഴുപ്പായിരുന്നു
തിരിച്ചറിഞ്ഞത് പ്രേമകാളിന്ദിയില്‍
മൂക്കോളം മുങ്ങിയപ്പോഴും ...

പ്രണയ ജലനിരപ്പ്‌
താണുതാണ്  എന്നെ
രക്ഷപ്പെടുത്തുകയായിരുന്നു
അല്ലാതെ ഞാന്‍
നീന്തി കരേറിയതല്ല

ഉറക്കത്തില്‍ പ്രണയം കൊഞ്ചും
ഉയിരറ്റ നിമിഷങ്ങള്‍
ഉണരാതിരിക്കട്ടെ എന്നും

വില കൂടും ചോക്ലേറ്റിന്‍
മണമുള്ള ചുണ്ടുകള്‍
എന്നെ ചുംബിച്ചു ചുവന്നപ്പോള്‍
അറിഞ്ഞല്ലോ ആറിത്തണ്ക്കാത്ത
ഒരാണത്ത പ്രതിഭയെ !!

എങ്കിലും നീ കണ്ടതെന്‍
മയിലാട്ടത്തിന്‍ പൊട്ടിയ
പാഴ്പീലിത്തുണ്ടു മാത്രം

കാണാത്തതെത്രയുണ്ടെന്നെ  നീ
കാതരേ ........
കാലമായില്ലെന്നു മാത്രം കരുതുന്നു ...

കണ്ണുമടച്ചു നീ ചൊല്ലും ബഡായികള്‍
കണ്ണുമടച്ചു ഞാന്‍ വിശ്വസിച്ചൂ ..
എന്നു കരുതിയ ബുദ്ധിശാലി !!

നിന്‍റെ കണ്ണും കരിവളകളും
എത്ര പേരുടെ പോക്കറ്റടിച്ചു !!!!

നിന്നെ അറിഞ്ഞറിഞ്ഞ് നിന്‍റെ
വയറ്റില്‍ ഞാന്‍ കണ്ടത്
സൊമാലിയന്‍ പ്രണയമായിരുന്നു !!!!!!!!



Tuesday 4 September 2012


"മഞ്ഞു പെയ്തപ്പോഴാണ് അറിഞ്ഞത്
മാനത്തു മാന്ത്രികന്‍ കണ്‍തുറന്നെന്ന്
മനസ്സ് പെയ്തപ്പോഴാണ് അറിഞ്ഞത്
നീയെന്‍റെ മാരിവില്ലായിരുന്നെന്ന്"

Saturday 1 September 2012

കളിത്തത്ത

അല്ലയോ കളിത്തത്തേ  പറന്നു വരൂ
നല്ല കാവ്യ കാകളിത്തട്ടില്‍ കളിക്കൂ

മാന്ത്രികച്ചോല്ലിന്‍   തൂമണികള്‍കെട്ടൂ നീ
ഭാവനാ സാന്ദ്രമായ് മന്മനം നിറയ്ക്കൂ

ചുണ്ടിന്‍ ചുവപ്പാല്‍ നവ്യകാവ്യം രചിക്കാന്‍
പണ്ടുള്ള പോലെ നീ വീണ്ടും വരികയും

തൊണ്ടിപ്പഴങ്ങള്‍ ഞാന്‍ നല്കയും വന്‍പുള്ളൊ -
രിണ്ടല്‍ക്കണങ്ങള്‍  നീ നീക്കിത്തരികയും

കാവ്യാംഗുലികളില്‍ മാല്യങ്ങളേന്തി നിന്‍
കല്യകണ്ഠത്തിലണിയിക്കയും ചെയ് വു   

വാക്കുകള്‍ വാരി വാരിത്തന്നു ഞങ്ങള്‍ തന്‍
കാവ്യ പൂര്‍ത്തിക്കു നീ എന്നും തുണയ്ക്കണം

                      *****************************

വൃത്തം : കാകളി

തുഞ്ചന്റെ കളിത്തത്ത എന്ന  കമ്മ്യൂണിറ്റിയില്‍  പോസ്റ്റ്‌ ചെയ്യാന്‍ വേണ്ടി എഴുതിക്കൊണ്ടത് ..

Saturday 25 August 2012

രാഗവിപഞ്ചി

നീയാം വിപഞ്ചിക ദൂരെയാണെങ്കിലും
പരിഭവമില്ലതില്‍ തെല്ലും
നിന്നിലെ ജീവനെ നാദമായ് മാറ്റുവാന്‍
കഴിയുന്ന കൈകളെന്‍ സ്വന്തം
നിന്നിലെ നാദമെന്‍ സ്വന്തം ...

അകമച്ചില്‍ അണയാതെ കത്തുന്ന നാളമായ്
നാദമായ്  നിന്നെ ഞാന്‍ അറിയെ ...
മൂകമായ് ശബ്ദിക്കും അന്ധകാരത്തിന്‍റെ
തീരാത്ത വേദന പോലെ
കരയുന്ന അലയാഴി പോലെ
അരികില്‍ ഞാനെത്തുമ്പോള്‍
ഒരു നേര്‍ത്ത സ്പര്‍ശമായ്
മൂടാറുണ്ടെന്നെ നീയെന്നും ....
കയ്യിലെ കുഞ്ഞാക്കി
മാറ്റാറുണ്ടെന്നും ...

ശലഭമായ് പാറിപ്പറന്നു ഞാനെങ്കിലെന്‍ 
ചിറകിലെ ശബളിമ നിന്‍റെ സ്വന്തം
എന്നിലെ വസന്തവും നിന്‍റെ മാത്രം .....

Wednesday 22 August 2012

രാവണച്ഛന്‍

രാവണീയങ്ങള്‍ എന്നില്‍ ജനിക്കുമ്പോള്‍
ചോദിക്കാറുണ്ടോ രാമാ 
ബ്രഹ്മാസ്ത്ര മന്ത്രങ്ങളെന്‍ 
ഹൃദയ ഭിത്തികള്‍ പിളരുവാന്‍ ??
ആരോപണങ്ങള്‍ എന്‍ മതി കെടുത്തുമ്പോള്‍ 
ആലോചനയാം തിരികെടുത്തും ഞാന്‍ 
ശബരിത്തപസ്സുകള്‍ 
നിഴലായ് വരാത്തപ്പോള്‍ 
മാരീച മന്ത്രങ്ങളില്‍ 
മനസ്സു മഞ്ഞളിക്കുന്നു 
ഇനിയുമുണരാത്ത ശിലകളെത്ര  !!!  രാമാ 
നീ പുണരാത്ത  പുണ്യമെത്ര !!!
രാമവേഷങ്ങള്‍ അഴിച്ചെന്‍റെ  
കൂരയില്‍ രാവണത്തല  
മത്തണിയുമ്പോള്‍ 
ചേല ചുറ്റിയ വാല്‍ എന്‍ 
മനസ്സിന്‍റെ മാലകറ്റുവാന്‍ 
പോരാതെയാകുമ്പോള്‍ 
അറിഞ്ഞിരുന്നുവോ രാമാ 
സ്വപ്നച്ചിതാഭൂവില്‍ നീറുമെന്‍ 
ബാല്യകാലത്തിന്‍ 
ബലിമുഖങ്ങള്‍ ......... 
മൗന പ്രതീക്ഷാച്ചിറകുകള്‍  കീറിയ 
ആത്മ സംതൃപ്ത്തിക്കൊടുവില്‍ 
കഴുവില്‍ തല വെച്ചു 
കാത്തു കിടക്കുന്നു 
രാമായുധമേറ്റു  തീരാന്‍ ....
രാക്ഷസീയത കണ്ടു വളര്‍ന്ന ഞാന്‍ 
രാമനാകണോ ??
രാവണനാകണോ ?????

Friday 17 August 2012

ഭാവ ഭഞ്ജിക

ആശയക്കാറ്റില്‍  ആത്മാവു പൊട്ടുമ്പോള്‍ 
ആടിയാടി വരുന്നതാം വാക്കുകള്‍ 
മത്തനാക്കിടും എന്നെയും ഞാനീ 
മൃത്തു വിട്ടുടന്‍ പല്ലക്കിലേറും ....

കാല്‍പ്പനികക്കണികകള്‍ വീശി 
വാര്‍മഴവില്ലു  വാനത്തില്‍ ചേര്‍ക്കും 
കണ്ണുനീരിലെന്‍  തൂലിക മുക്കി 
എണ്ണമില്ലാത്ത കാവ്യം രചിക്കും ..

ബുദ്ധിയും മനസ്സും ചേര്‍ത്തു വെച്ചെന്‍ 
ബദ്ധപ്രേമം ഞാന്‍ ഘോഷിച്ചു പാടും 
ഗന്ധമില്ലെങ്കിലും മലര്‍ത്തോപ്പുകള്‍ 
കന്ധരമാട്ടി കണ്ണുകള്‍ ചിമ്മും 

നേര്‍ത്ത കൈയ്യുകള്‍ നീട്ടിയീണത്തില്‍ 
തപ്പു കൊട്ടി പ്രചോദനം നല്‍കും 
പൂഞ്ചിറകുകള്‍ വീശിയാകാശ -
പ്പാളികള്‍ക്കിടയില്‍  ഞാന്‍ ഒളിക്കും 

മേലും കീഴുമായ് നീലാഭ ചിന്തും 
ലോല വര്‍ണ്ണമെന്‍ നാവില്‍ കുതിര്‍ക്കും 
കാര്യമായുള്ള ലോകത്തിലെന്‍റെ 
കാര്യമില്ലാ കവിത രചിക്കും ..

കണ്ണുനീരിന്‍ ഉറവകള്‍ പൊട്ടും 
ചിത്തമിന്നു ഞാന്‍ വെട്ടി പിടിക്കും 
ലോല ഭാവനാ ദര്‍പ്പണം കാട്ടും 
 ഭാവഭഞ്ജികളാണെന്‍  കവിതകള്‍ ..........

Wednesday 15 August 2012

പതാക ഗീതം

പറക്കുക പതാകെ നീ 
ഭാരതീയര്‍ ഞങ്ങള്‍ പുണരാത്ത  സ്വപ്നത്തിന്‍ 
മേലിലായി .....
പൊഴിക്കുക പതാകെ നീ 
വര്‍ണ്ണ പ്രപഞ്ചങ്ങള്‍ 
നൈരാശ്യ ഭൂമിതന്‍ മാറിലായി ...
ഇല്ലായ്മ പാടുന്നൊരിടനാട്ടുകാരന്‍ ഞാന്‍
എങ്ങനെ പാടും പതാക ഗീതം ?
സമൃദ്ധിയുടെ  പൂവിളികള്‍ പല്ലക്കിലേറ്റുമ്പോള്‍ ;
പട്ടിണികമ്പളം ഞാന്‍ പുതയ്ക്കുമ്പോള്‍ ,
ആചാര വെടിയുതിര്‍ത്താകാശപ്പുകയുതിര്‍ -
ത്തഭിവാദനം കൊള്‍ക നീ പതാകേ ..
കുഞ്ചിരോമങ്ങള്‍ തുള്ളിക്കും കുതിരകള്‍ 
കെട്ടി വലിക്കും രഥത്തിനുള്ളില്‍ 
കൈ വീശി കാണിച്ചു ക്ഷേമമന്വേഷിക്കും 
രാഷ്ട്രത്തലപ്പിന്‍  തലയ്ക്കു മീതേ ... 
ശീതളച്ഛായ  പകര്‍ന്നു കൊണ്ടെപ്പോഴും
വീശിപ്പറക്കുക നീ പതാകേ .. 
രാഷ്ട്രീയ കൗണപന്മാരുടെ  നിശ്വാസ -
ക്കാറ്റില്‍  പറക്കതിരിക്കണം നീ .
ശോകം കളഞ്ഞോരശോകചക്രം നിന്‍റെ 
ധര്‍മ്മം തിരിക്കാതെ നോക്കണം നീ 
ഉത്തുംഗ സ്വാതന്ത്ര്യ സൗഭാഗ്യങ്ങളില്‍ 
മുറ്റും ഒരു ദിനം പറപറന്നങ്ങനെ 
നീ വിലസുമ്പോള്‍ തിരയാറുണ്ടു  ഞാന്‍ 
കീശയില്‍ കീറിയ മൂന്നു വര്‍ണ്ണം !!!!
എങ്കിലും ആശ്വസിക്കുന്നു ഞാന്‍ സന്ധ്യയില്‍ 
നീ താഴ്ന്നു താഴ്ന്നെന്‍ അരികേ വരും 
പൊട്ടിയ സ്വപ്നങ്ങളും പുതച്ചെന്നുടെ 
പുതപ്പായ് എന്‍റെ മേല്‍ നീ നിവരും .....!!
 പൊട്ടിയ സ്വപ്നങ്ങളും പുതച്ചെന്നുടെ 
പുതപ്പായ് എന്‍റെ മേല്‍ നീ നിവരും .....!!  

Friday 27 July 2012

അരുണാധരി

അരുണാധരി ..............!!!!
എന്നെ പൂമാല ചുറ്റിച്ച പുഞ്ചിരി
ഞാന്‍ പൂക്കാതിരിക്കുവാനായിരുന്നോ ?
എന്നിലെ സ്വത്വത്തെ ഊറ്റിക്കുടിച്ചു നിന്‍
ദാഹം ശമിപ്പിക്കയായിരുന്നോ ?
വേറിട്ട വേദന കണ്ണടപ്പിക്കവേ
എന്‍റെ നിശ്വാസങ്ങള്‍ നീ ശ്വസിച്ചീടവേ
കണ്ടില്ല ഞാന്‍ നിന്‍റെ പുഞ്ചിരി
എന്നെ ഷണ്ഡനായ്  മാറ്റുന്ന പുഞ്ചിരി ..
എന്‍ മദം പൊട്ടിയ ചിന്തകള്‍ നിന്നില്‍
കള്ളിചെടികള്‍ വളര്‍ത്തിയല്ലേ  !!
ഇന്നു നീ എന്‍ കരള്‍ കോമ്പല്ലില്‍  കോര്‍ത്തിട്ടു
നിന്നു  ചിരിക്കുന്നുവല്ലേ !!
ആറിത്തണ്‌ത്തുള്ള  ചോര പുരട്ടീട്ടു
ചുണ്ടുകള്‍ ചോപ്പിക്കുന്നല്ലേ !!
നിന്‍ കപോലങ്ങളില്‍ കുത്തിയ പുകച്ചുരു -
ട്ടിന്നെന്‍റെ   കോശം കരണ്ടുതിന്നേ ...
ഉമ്മറക്കോലായില്‍  ഒറ്റയ്ക്കിരുന്നിട്ടു
നീ പൊഴിച്ചുള്ളതാം കണ്ണുനീര്‍
ഇന്നെന്‍ പരാജയ പാതയോരങ്ങളില്‍
തണ്ണീര്‍ പന്തലായ് നില്‍പ്പൂ !!
യുഗങ്ങള്‍ ഉരുണ്ടുരുണ്ടെത്തി നില്‍ക്കുന്നു
പെണ്ണരിവാളിന്‍  മുനമ്പില്‍ ..
കഴിയുന്നതില്ലല്ലോ പെണ്ണെ ,
നിന്നെ അറിയുവാനയിട്ടു നന്നേ !!
അല്ലയോ പെണ്ണേ !!!!
നീ പെണ്ണായ് ജനിച്ചത്‌
ആണിനെ അറിയുവാനല്ലേ ?????!!!!

Thursday 19 July 2012

അമ്പലക്കുളത്തിലെ ആമ്പല്‍

ദേവന്‍റെ മൌലിയില്‍ ചേരുവാനിന്നിതാ 
ദേഹമെടുത്തു ഞാന്‍ പൂത്തു നില്‍പ്പു 
ചന്ദമെഴുന്നുള്ള  ചന്ദ്രികാ പുഞ്ചിരി 
ചെഞ്ചെമ്മേ രാത്രിയില്‍ ചേര്‍ത്തു വെച്ചു 
താരുടലോക്കെയും തൂവെള്ളയാക്കി  ഞാന്‍ 
പൊന്നും പുലരിയെ കാത്തു നിന്നു 
തേനായ തേനൊക്കെ തെണ്ടുന്ന വണ്ടുകള്‍ 
തണ്ടലര്‍ കണ്ടിട്ടു മണ്ടി വന്നു 
എന്നിലെ തേനൊക്കെ തേവര്‍ക്കു നേദിക്കാന്‍ 
ഉള്ളതാണിമ്മലര്‍ തീണ്ടരുതേ 
നീ വാസനിച്ചാല്‍ ഞാന്‍ എങ്ങനെ അര്‍പ്പിപ്പൂ 
എന്നെയാ തേവര്‍ തന്‍ പൊന്‍ തിടമ്പില്‍ 
ദൂരത്തു പോകൂ നീ നോട്ടത്തില്‍ പോലുമീ 
ദൈവത്തിന്‍ പൂവിനെ കാംക്ഷിക്കാതെ 
അമ്പല പൊയ്കയില്‍ ആമ്പലായ് പൂത്തു  ഞാന്‍ 
ആമ്നായം കേട്ടുകേട്ടാനന്ദിപ്പാന്‍ 
ഷാരോടി കൈയ്യുകള്‍ മാടിവിളിക്കുന്നു 
പോകട്ടെ ഞാന്‍ എന്‍റെ പുണ്യം ചേരാന്‍ ..........


Monday 9 July 2012

അവസരങ്ങള്‍

ഒന്ന്

പുറത്ത് മഴ പെയ്യുന്നുണ്ടായിരുന്നു 
എന്‍റെ  മനസ്സിലെ തീ കെട്ടുപോയില്ല 
മനസ്സില്‍ തീ എരിയുകയായിരുന്നു 
പക്ഷെ എങ്ങും അന്ധകാരം മാത്രം 
എന്‍റെ  കയ്യില്‍ വെളിച്ചമുണ്ട് 
കാര്യമില്ല ഞാന്‍ അന്ധനാണ് 
പ്രകൃതി എനിക്ക് പച്ച പുല്ലു തന്നു 
എന്‍റെ  പൈക്കിടാവിനെ  ഞാന്‍ അഴിച്ചു വിട്ടു 
കാട്ടു മുളകള്‍ എനിക്കൊരോടക്കുഴല്  തന്നു 
സംഗീതമറിയാത്ത  ഞാന്‍ അത് വലിച്ചെറിഞ്ഞു 
പാട്ടു  പഠിപ്പിക്കാം എന്ന് പുഴ പറഞ്ഞു 
പാടാന്‍ വയ്യെന്ന് ഞാനും പറഞ്ഞു 
ഭൂമി എനിക്ക് ആറടി മണ്ണ് ദാനം തന്നു 
ഞാന്‍ തിരിഞ്ഞു നടക്കുകയാണ് ഉണ്ടായത് 

രണ്ട് 

എന്‍റെ  മനസ്സു മൊട്ടിടാന്‍ ആഗ്രഹിച്ചു 
പക്ഷെ പുറത്ത് മഴ നിന്നിരുന്നു 
മനസ്സ് ഇപ്പോള്‍ പുകയുകയാണ് 
പുറത്തെ അന്ധകാരം മാറിയിരുന്നില്ല 
എനിക്കിപ്പോള്‍ കാഴ്ച കിട്ടി 
പക്ഷെ എന്‍റെ കയ്യില്‍ വെളിച്ചമില്ല 
പ്രകൃതിയോടു പച്ചപ്പുല്ലു ഞാന്‍ ചോദിച്ചു 
എന്താണ് പച്ച ? പ്രകൃതി തിരിച്ചു ചോദിച്ചു 
കാട്ടു മുളകളെ  ഞാന്‍ തേടി അലഞ്ഞു 
കാട് പോലും കാണാതായിരിക്കുന്നു 
പാട്ടു പഠിക്കാന്‍ എനിക്ക് ആഗ്രഹം തോന്നി 
പക്ഷെ പുഴയെവിടെ ? കാണ്മാനില്ല 
ഞാന്‍ ഭൂമിയോട് ആറടി ചോദിച്ചു 
സ്ഥലം ബാക്കിയില്ലല്ലോ ഭൂമി പറഞ്ഞു 

മൂന്ന്‌ 

അവസരങ്ങള്‍ വന്നെന്നെ മാടിവിളിച്ചു 
അന്ന് ഞാന്‍ മുഖം തിരിച്ചു 
എന്‍റെ അജ്ഞാനത്തെ ഞാന്‍ തിരിച്ചറിഞ്ഞു ...
ആഗ്രഹങ്ങള്‍ ഉള്ളിലുദിച്ചു 
അവസരങ്ങളെ ഞാന്‍ തേടിപ്പോയി 
പക്ഷെ അവസരങ്ങള്‍ മുഖം തിരിച്ചു 
എന്‍റെ അജ്ഞാനത്തെ ഞാന്‍ തിരിച്ചറിഞ്ഞു ...
അതിനു മുന്‍പേ കാലം യാത്രപറഞ്ഞിരുന്നു .............

Sunday 8 July 2012

മന്ഥര

മന്ഥരേ  മാപ്പിരക്കുന്നു ഞാന്‍ 
മാനവ മാനസത്തിന്‍ 
മാന്ത്രിക വാക്കിനായ്‌ 

നീചയല്ല നീ നിസ്ത്രപയുമല്ല 
ലോകനന്മയ്ക്കൊരു ഹേതുവല്ലോ 
എങ്കിലും ലോകം നിന്നെ പഴിച്ചു 
ലോകര്‍ അപഹസിച്ചു 
നിന്‍ പേരിന്‍ മാറ്റുരച്ചു 
ക്രൂരയായ് നിന്‍ നില പതിച്ചു 

ഭരതന്‍റെ  രാജ്യത്തില്‍ നിന്‍റെ 
ഭദ്രാസനം നിഷ്കരിച്ചു 
കാരാഗൃഹത്തില്‍ പതിച്ചു 
തോരാതെ കണ്ണീര്‍ പൊഴിച്ചു 

ഭരതന്‍റെ  നന്മ നീ കരുതി 
സാകേത സ്വപ്നം ഫലിച്ചോ ?
എങ്കിലും നന്മ നീ ചെയ്തു 
കാട്ടിലേക്കെന്നെ  അയച്ചു 
ലോകശാപം നീ കളഞ്ഞു 
ലോകവും നന്നായ് തെളിഞ്ഞു 

പത്തു തലയുടെ ശാപം 
പത്തി വിടര്‍ത്തിയാടുമ്പോള്‍ 
പത്തനമേറ്റാതെ  എന്നെ 
വനപത്തനം പൂകാനയച്ചു 

അമ്മമാരാട്ടിക്കളഞ്ഞു  നിന്നെ 
ഉഗ്ര ശാപങ്ങള്‍ ഗ്രസിച്ചു 
ഓര്‍ത്തിരുന്നെങ്കിലും നിന്നെ 
ബിംബം പുഷ്പകമാല്യം കണക്കെ
 
മാതൃവാത്സല്യം തുടിച്ചു 
സ്തന്യം രാമാഭിഷേകം കൊതിച്ചു 
കുറ്റബോധം പോയ്‌ മറഞ്ഞു 
മന്ഥര മന്ദഹാസങ്ങള്‍  പൊഴിച്ചു 

രണ്ടു കരങ്ങളും കൂപ്പി - രാമന്‍ 
കുറ്റബോധത്തില്‍ കുതിര്‍ന്നു 
മന്ഥരേ ........
മാപ്പിരക്കുന്നു ഞാന്‍ 
മാനവ മാനസത്തിന്‍ 
മാന്ത്രിക വാക്കിനായ്‌ .................

Saturday 7 July 2012

തിങ്കളൊളി

തിങ്കളേ നിങ്കലെ തങ്കനിലാവൊളി 
എങ്ങനെ എങ്ങു നിന്നെത്തി ചേര്‍ന്നു ?

പാലാഴി പെറ്റതു  കൊണ്ടാണോ കൈലാസ 
മാമല  മേലെ ചിരിക്കയാലോ ?

നക്ഷത്ര കൂട്ടങ്ങള്‍ തങ്കനൂല്‍ കൊണ്ടു  നിന്‍ 
ചുറ്റും വളയങ്ങള്‍ തീര്‍ത്തതാലോ ?

മാണ്‍പെഴും  ഏണങ്ങള്‍ കൊമ്പുകള്‍ കോര്‍ക്കുമ്പോള്‍ 
അങ്കുരിക്കുന്ന തീ നാളത്താലോ ?

നിന്നിലെ മാമല മഞ്ഞു പുതയ്ക്കുമ്പോള്‍ 
ഉണ്ടാകും വെള്ളി വെളിച്ചത്താലോ ?

നീലക്കാര്‍മൌലിയില്‍  വെള്ളം ചുമക്കുന്നോന്‍ 
ചേലായി  നിന്നെയും ചെര്‍ത്തതാലോ ?

അല്ലിത്താര്‍ മാതുവിന്‍ ചേലൊത്ത പുഞ്ചിരി 
പൂച്ചൂടി നിന്നില്‍ വിളങ്ങയാലോ ?

ആമ്പലും നീയും പരസ്പ്പരം രാത്രിയില്‍ 
കണ്‍ചിമ്മി ചാലെ കളിക്കയാലോ ?

എങ്ങനെയായാലും പാലൊളി വീശുന്ന 
ചന്ദന ചന്ദ്രികേ കാണുംനേരം ?

കണ്ണുനീര്‍ പോലും അലിഞ്ഞലിഞ്ഞില്ലാതെ -
യാകുന്നു തോന്നുന്നു ചാരിതാര്‍ത്ഥ്യം 

വേദനപോലുമെന്‍  മേനി മറക്കുന്നു 
മാരിവില്‍ നെയ്യുന്നു മാനസവും ..

രാമരാജ്യം

അല്ലയോ ഗാന്ധേ ......
ഇന്നിതാ നിന്‍ മുന്നില്‍ നടനമാടുന്നു 
പിംഗളമാരുടെ രാമരാജ്യം .....
ചെയ്യുന്ന തെറ്റുകള്‍ ന്യായീകരിക്കുന്ന 
നീതിമാന്മാരുടെ രാമരാജ്യം 
നീ കണ്ട സ്വപ്‌നങ്ങള്‍ വെള്ളത്തുണി മൂടി 
നിന്നിതാ കത്തുന്ന  രാമരാജ്യം 
അമ്മയുടെ അകിടുകളരിഞ്ഞു  വില്‍ക്കുന്നോരി 
അറവാണിമാരുടെ  രാമരാജ്യം 
അമ്പലക്കല്ലിലെ കൊത്തുപണികള്‍ കണ്ടു 
രേതസ്സോഴുക്കുന്ന രാമരാജ്യം 
അഹിംസയുടെ ചെങ്കൊടികള്‍ വാനില്‍പ്പറത്തുന്ന 
ആരാധ്യന്മാരുടെ രാമരാജ്യം 
പിഞ്ചു സ്വപ്നങ്ങളുടെ അടിവയര്‍ തടവീട്ടു 
ശിശുദിനം കൊണ്ടാടും രാമരാജ്യം 
പിംഗളമാരുടെ  പുല്ലിംഗവചനങ്ങള്‍ 
പൌരുഷം ഘോഷിക്കും രാമരാജ്യം 
രാഷ്ട്രീയ രാക്ഷസ്സര്‍ രാഗം നടിക്കുന്ന 
രാകേന്ദു വഴിയുന്ന രാമരാജ്യം 
കെട്ടിയവള്‍പുറം കുപ്പിയാല്‍ കീറുന്ന 
ആദര്‍ശക്കുടിയന്‍റെ രാമരാജ്യം 
ചാക്കാല കാണുവാന്‍ ആയിരം നോട്ടിന്‍റെ 
ഖദറുകള്‍ തിരയുന്ന രാമരാജ്യം 
കാശിന്‍ തിളക്കങ്ങള്‍ ആ നീതിപ്പെണ്ണിന്‍റെ 
കണ്ണുകള്‍ കെട്ടിയ രാമരാജ്യം 
ആഡംഭരക്കാറില്‍ ആര്‍ഭാടത്തുടകളില്‍ 
രാമായണം ചൊല്ലും രാമരാജ്യം 
അല്ലയോ ഗാന്ധേ ....!!!!
കണ്ടുവോ നീ കണ്ട രാമരാജ്യം 
ഞങ്ങളുടെ കയ്യിലെ രാമരാജ്യം 
ഭാവിത്തലമുറക്കൈയിലെ   രാമരാജ്യം ..............!!!

Thursday 5 July 2012

അജാമിളന്‍

അവസാന വാക്കുകളുയരുന്നു ..... മകനേ .....
ജീവന്‍റെ  തന്ത്രികള്‍ പൊട്ടുവാന്‍ വെമ്പുന്നു 
മസ്തിഷ്ക്ക രന്ധ്രങ്ങള്‍ വാതില്‍ പൂട്ടുന്നു ....

ഇന്നെന്‍റെ  ചെയ്തികള്‍ കറുപ്പണിഞ്ഞെത്തുന്നു 
വട്ടം ചുഴറ്റി കയറു വീശുന്നു ....
ഞാന്‍ ചെയ്ത പാപങ്ങള്‍ 
കോര്‍ത്തു വലിക്കുവാന്‍ 
അങ്കുശത്തിന്നവര്‍  മൂര്‍ച്ചകൂട്ടുന്നു .....

പിന്നിട്ട പാതകള്‍ പാമ്പുകളായെന്‍റെ 
തൊണ്ടയില്‍ ചുറ്റി ഞാന്‍ ഊര്‍ധം വലിക്കുന്നു 

കണ്ണിന്‍ മിഴികളില്‍ കാണുന്നു ഞാനെന്‍റെ 
ബ്രഹ്മസൂത്രം പൊട്ടി കാമമൊലിച്ച  നാള്‍ 
കാന്യകുബ്ജാഖ്യയാം നാട്ടില്‍ നിന്നു ഞാന്‍ 
ദര്‍ഭ തിരഞ്ഞു നടന്ന വഴികളില്‍ .....
പാപത്തിന്‍ പൂമുല്ല ചുറ്റിയ കാലുകള്‍ 
പൂമെത്ത പങ്കിടാന്‍ മാടിവിളിച്ച നാള്‍ .....
ശൂദ്രവിയര്‍പ്പിന്‍റെ  ഗന്ധമെന്‍ രന്ധ്രങ്ങള്‍ 
ഒപ്പിയെടുത്ത കൊണ്ടാടിയ രാത്രികള്‍ 
എന്നിലെ കറയറ്റ  പൌരുഷം നിന്നിലെ 
ശൂന്യോദരം നിറയിച്ച നിമിഷങ്ങള്‍ ......
പാപത്തില്‍ കാല്‍കുത്തി പമ്പരം ചുറ്റി ഞാന്‍ 
പോക്കിള്‍ക്കൊടികള്‍  പോട്ടിക്കെ ....!!!
വൃഷലിയുടെ  വിഷമേറ്റ തുപ്പലില്‍ തൊട്ടു ഞാന്‍ 
സൂര്യഗായത്രി സ്മരിക്കെ ......

മക്കളില്‍ മുമ്പനായ്‌ ഉണ്ണീ നീ  എന്നിലെ 
അച്ഛന്‍റെ  ഭാവങ്ങള്‍ തട്ടിയുണര്‍ത്തവേ ....
പാതകപ്പകിടകള്‍ പുണ്യം തിരഞ്ഞു നിന്‍ 
പേരിലേന്‍ പാഴ്നാവു കോര്‍ക്കെ ....

വന്നിതാ നില്‍ക്കുന്നു പേടിപ്പെടുത്തുന്ന 
പേക്കോലരൂപികള്‍ ചുറ്റും .....
നാലക്ഷരങ്ങളാം  നാരായണാ .......എന്‍റെ 
മകനെ നീ അരികത്തു വരിക .......
അറിയാതെ ചൊല്ലിയ നാലക്ഷരങ്ങളുടെ 
അറിവാണജാമിള  ചിത്തം ..

മകനേ  വരിക...... മകനേ  വരിക ......
അച്ഛന്‍റെ അരികത്തിരിക്ക ..........

Friday 22 June 2012

കാണാതെ പോയ വേണു

""ചോദിച്ചു കൃഷ്ണന്‍ തന്നെ കണ്ടുവോ നിങ്ങളെന്‍റെ
ഫുല്ലമാം പുല്ലാങ്കുഴല്‍ ചൊല്ലുവിന്‍ പരമാര്‍ത്ഥം 

അല്ലയോ കള്ളകൃഷ്ണാ നിന്നെയും കളിപ്പിക്കും 
കള്ളിയാരിതിന്‍ മുന്‍പേ  കണ്ടതില്ലല്ലോ ഞങ്ങള്‍ 

ഞങ്ങള്‍ തന്‍  ചിത്തം  നിത്യം ചാഞ്ചാടിയാടിപ്പിക്കും 
പുഞ്ചിരിപ്പുല്ലാങ്കുഴല്‍  പാടുകില്ലെന്നോ മേലില്‍ 

തിങ്കള്‍ തൂവോളി മുഖം വാടുവതെന്തേ കണ്ണാ 
നീരജദള  നേത്രം നിറയുന്നതും എന്തേ 

പീലിതന്‍ ചേലും  പോയി പീതാംബരാഭ പോയി 
കിങ്ങിണി അഴിഞ്ഞു പോയ്‌ താങ്കത്താരുടല്‍  വാടി 

സങ്കടപ്പെടെണ്ടാ നീ ഞങ്ങളില്ലയോ നിന്‍റെ 
കാമന നിറവേറ്റാന്‍ തൃപ്പാദ സേവ ചെയ്യാന്‍ 

നിന്നെ നീയാക്കുന്നതാം  വേണു കണ്ടെത്താന്‍ ഞങ്ങള്‍ 
സന്നദ്ധരല്ലേ ചൊല്ലു ബാധ്യസ്ഥരല്ലേ ചൊല്ലു 

കേവലമൊരു വേണു അല്ലതു  വദനത്തില്‍ 
താമര വിരിയിക്കും മാന്ത്രിക കുഴലല്ലേ ....

ഓടിപ്പോയ് പല ദിക്കില്‍ പ്രാണനെ തിരയുവാന്‍ 
അഴലറ്റവര്‍  നിത്യം വെനുഗാനത്തെ കേള്‍പോര്‍ 

കടമ്പില്‍ മുകളേറി  കാളിന്ദി  നീളെ നോക്കി 
പുല്‍മേട്ടില്‍ നോക്കി ഗോവര്‍ധനത്തിന്‍ മേലും  നോക്കി 

അമ്പാടി തന്നില്‍ നോക്കി ആടുന്ന മയിലിന്‍റെ  
പീലികള്‍ക്കിടയിലും മന്ദമന്ദമായ്  നോക്കി 

കണ്ടതില്ലല്ലോ കണ്ണാ നിന്‍ വേണു നീളേ തിര -
ഞ്ഞെങ്ങുമേ കണ്ടതില്ല തോറ്റു പോയല്ലോ  ഞങ്ങള്‍ 

ഒടുവില്‍ ഓടിയെത്തും അംഗന  നിലവിളി -
ച്ചോദിനാന്‍  കണ്ടേന്‍  ഞാന്‍ എന്‍ കണ്ണന്‍റെ  കുഴലിനെ 

വിരലില്‍ കടിച്ചുടന്‍ നാണത്താല്‍ മുഖം താഴ്ത്തും 
കണ്ണന്‍റെ പൂങ്കവിളില്‍ നുള്ളിനാള്‍ ഒരു പെണ്ണും 

എങ്ങു നിന്നതു കിട്ടി ചൊല്ലുക വേഗം ചൊന്നാല്‍ 
കവിളില്‍ മധുരിക്കും ഉമ്മയൊന്നേകാം ഞാനും 

ഉണ്ണിതന്‍ മാതാവിന്‍റെ മാറിടത്തിങ്കല്‍ താനും 
മാണ്‍പെഴും പുല്ലാങ്കുഴല്‍ മധുരം നുകരുന്നു 

നേരത്തു  ചെല്ലാതാകില്‍ ഇതുതാന്‍ ഫലമത്രെ 
പാലെല്ലാം പുല്ലാങ്കുഴല്‍ കുടിച്ചു തീര്‍ക്കും പോലും 

മാത്രമല്ലമ്മ ചൊല്ലി വേണുവൂതുന്നതാലെ 
കണ്ണനെ കാണ്മാന്‍ പോലും കിട്ടുന്നതില്ലയത്രേ 

ഗോപിമാര്‍ തന്‍ മാറിലും ഗോപന്മാര്‍ ചുമലിലും 
നിത്യവും ഗോവുകള്‍ തന്‍  അകിടിന്‍ ചുവട്ടിലും 

നേരത്തെ കളയുന്നു നേരായി പറകിലോ 
അമ്മയ്ക്കു താലോലിക്കാന്‍ ചെല്ലുന്നില്ലത്രേ കണ്ണന്‍ 

ഓടിനാന്‍ വേഗം കണ്ണന്‍ മാതാവിന്‍ നികടത്തില്‍ 
കുണുങ്ങി കുണുങ്ങിത്താന്‍  ഓടിനാന്‍ വേഗം വേഗം .....""

Thursday 21 June 2012

വാടുന്ന വസന്തം

കാത്തു നില്‍ക്കയോ നീയും കാലമേ തുളുമ്പാത്ത
കണ്ണീരിന്‍ സൌന്ദര്യവും  വിങ്ങലിന്‍ മുള്‍ക്കാടുമായ്

കോര്‍ത്തിരിക്കുന്നു  കാണ്ക കുഞ്ഞുടുപ്പുകള്‍ നീളേ
കീറിയ ചിരിയുമായ് മുള്‍പടര്‍പ്പുകള്‍  തോറും

ബാല്യത്തിന്‍  ചുടു ചോര വാര്‍ന്നൊലിക്കുന്നു  അതില്‍
മങ്ങിയ റോസാപൂക്കള്‍ നീരാട്ട് നടത്തുന്നു

പൂ മണക്കുന്നു  ചിലര്‍ പൂഞ്ചിറകൊടിക്കുന്നു
ചുണ്ടുകള്‍ ചവയ്ക്കുന്നു ചെറുതേന്‍ നുകരുന്നു

വണ്ടുകള്‍ കൈമുട്ടുന്നു വിറയ്ക്കും ഹൃദയത്തില്‍
വാതിലു തുറക്കുവാന്‍ വസന്തം വരുവാനായ്

വസന്തം വരും മുന്‍പേ തെനോഴിഞ്ഞതാം പൂക്കള്‍
പുഴുക്കുത്തിയ പല്ലും കാട്ടി പുഞ്ചിരിക്കുന്നു

വസന്തം വിരിയിച്ച വാര്‍മഴവില്ലിന്‍ ചോട്ടില്‍
മഞ്ചലാടുന്നു  പൂക്കള്‍ മഴവില്‍ തൊടുവാനായ്

കണ്ണുകള്‍ പറിപ്പവര്‍  ഇതളുകൊഴിപ്പവര്‍
വയറ്റിന്നടിയില്‍  താന്‍ ഉമ്മവയ്പ്പവര്‍ ചിലര്‍

പൂച്ചെടിചോട്ടില്‍ രേതസ്സോഴിച്ചു വളര്‍ത്തുന്ന
കാമകിങ്കരര്‍ കാക്കും പൂന്തോട്ടം ആയോ കഷ്ടം

കണ്ണടയ്ക്കുക വേഗം വാസന്ത വിലാസമേ
വാടുന്ന സുമങ്ങളെ വിലക്കായെടുക്കില്ല

കാലമേ നില്‍ക്കു!! നില്‍ക്കു !!  കരിഞ്ഞ ദളങ്ങളെ
കാറ്റടിചെടുക്കട്ടെ  കണ്ടുനില്‍ക്കുക നീയും ......

നിത്യ കന്യക

അമ്മയെന്നു  വിളിപ്പു  നിന്നെ
കാരുണ്യത്തിന്റെ  കല്പ്പ  വൃകഷമേ ....
ഇല്ലായ്മയുടെ  കൂട്ടുകാരി  നീ
കേണു  വിളിപ്പവര്‍ക്കഭയം  കൊടുപ്പവള്‍ ....
കണ്ണുനീരുകള്‍ കല്ലോലമാര്‍ക്കുമ്പോള്‍
കരളുരുക്കി നീ കവചങ്ങള്‍ തീര്‍ക്കുന്നു .....
വയറു കാഞ്ഞു ഞാന്‍ വാവിട്ടലയ്ക്കുമ്പോള്‍
വിശ്വമായ്തന്നെ  അപ്പം ചമയ്ക്കുന്നു ....
വിശ്വനാഥന്റെ പുഞ്ജിരി ഒക്കെയും
വിശ്വസിപ്പവര്‍ക്കായ്‌ പങ്കു വയ്ക്കുന്നു ...
അക്ഷരാഭിഷേകം  ഞാന്‍ നടത്താം
അക്ഷയമായ കാരുണ്യ തീര്‍ത്ഥമേ  .....
പാപികള്‍ ഞങ്ങള്‍ എങ്കിലും നിന്‍റെ
പാദ സേവകള്‍ ചെയവവര്‍  നിത്യം ......
പാപമെല്ലാം അകറ്റിയീ  ഞങ്ങളെ
പരമ കാരുണ്യ മാര്‍ഗേ  നടത്തണേ ....
നിന്‍റെയും  മകന്‍ തന്‍റെയും നാമങ്ങള്‍
നിത്യം എന്‍ ഇടനെഞ്ചില്‍  തുടിക്കണേ.....
അമ്മയെന്നു  വിളിപൂ നിന്നെ
നിത്യകന്യകെ !! കന്യാ മറിയമേ ........

Sunday 17 June 2012

പെണ്ണിന്‍റെ പൊരുള്‍


"പ്രകൃതി നീ ഒരു സ്ത്രീ....
 പ്രാപഞ്ചികമാകു നീ
നിന്‍റെ തൃപ്പാദങ്ങള്‍
തഴുകി ഒഴുകട്ടെ ഗംഗ
പാദ പാംസു തീര്‍ഥങ്ങള്‍ ശിരസ്സില്‍ തളിക്കട്ടെ
 പരിപാവനമാകട്ടെ നര ജന്മം....
കാണായ കണ്ണുകളില്‍ ഒക്കെയും നിന്‍റെ
 കരളിന്‍റെ കാരുണ്യ തീര്‍ത്ഥം തളിക്കാന്‍
കനിവാര്‍ന്നു നല്കിയ വാത്സല്യമല്ലേ
മാറില്‍ തുളുമ്പുന്ന പാലാഴികള്‍......
 എത്രയോ സീതമാര്‍ പിന്നിട്ട
വഴിയിലൂടിനിയും നടക്കണം
ഘോര രാവണന്മാരുടെ ശിരസ്സുകളറക്കണം ....
ലോകം കാക്കണം തലമുറകള്‍ കാക്കണം
വാവിട്ടു കരയുന്ന വയറുകള്‍ നിറയ്ക്കണം
അറിവുകള്‍ പകരണം നിറവായ്‌ അറിയണം
 നിങ്ങളും ഞങ്ങളും നമ്മളായ്‌ മാറുവാന്‍
നമ്മുടെ മനസ്സുകളില്‍ നന്മകള്‍ നിറയ്ക്കണം ...
 ഇവളാണ് പെണ്ണ് ഇവളാണ് കണ്ണ്
 ഇവളാണ് നാളെയുടെ നല്ല പേര്
 മാറ്റുരച്ചു നോക്കുക ഇവളാം സ്ത്രീയെ
 ഇവള്‍ തേഞ്ഞു പോകില്ല
  ഇവള്‍ മാഞ്ഞു പോകില്ല
 ഭാവിയുടെ പെണ്ണ് ഭാരത കണ്ണ് .........."

Saturday 9 June 2012

""കാവ്യാവര്‍ത്തനം""

ഇസങ്ങളെ പുറത്താക്കിയ കവിതേ
ചൊല്ലിത്തരികെനിക്ക് എന്ത് ഞാന്‍ എഴുതേണ്ടു?
 കാലം കറന്നെടുത്ത കവി ഭാവനേ...
നീ കാത്തിരിപ്പുണ്ടോ വീണ്ടും കരളുരപ്പിന്റെ വീര ഗാഥകള്‍ ?
 പട്ടിണിയില്‍ വിരലൂന്നി പട്ടം പറത്തിയ
പതിത ഹാസങ്ങള്‍ തന്‍ പല്ലുകള്‍ കൊഴിഞ്ഞു
 ഹൃദയത്തില്‍ ഉയിര്‍ വെച്ച പനിനീര്‍ മലരിന്‍റെ
ചെഞ്ചുവപ്പും ഇവിടെ മണ്ണില്‍ പൊതിഞ്ഞു
പരുത്തിയുടെ പരുഷവും വെണ്മയുടെ നന്മയും
ചിന്തയുടെ കാവിയും കാറ്റില്‍ പറന്നു
പടിഞ്ഞാറന്‍ കാറ്റിന്‍റെ സംഗീര്‍ത്തനങ്ങളും
 അരിവാള്‍ തലപ്പിന്‍റെ കേള്‍ക്കാത്ത രാഗവും
 കേള്ക്കെണ്ടതില്ലിവിടെ ഇന്ന് ഞാന്‍ എഴുതവേ....
കനം വെച്ച മസ്തിഷ്ക കാവ്യ ഭാണ്ഡങ്ങള്‍
 ബധിരമാം ഭാരത ചോര തിളപ്പുകള്‍
 ആഴക്കയങ്ങളില്‍ അലിഞ്ഞുപോയെങ്കിലും
സമയമാവാത്ത സ്നേഹഗാനങ്ങള്‍ .....
കരലളിഞ്ഞിട്ടു കയറിന്‍റെ തുമ്പത്തു
തൂങ്ങിയാടിയ മണിമുഴക്കങ്ങള്‍
കണ്ണീര്‍ ഒഴിച്ചു നനച്ചു വളര്‍ത്തിയ
 തലയപ്പുലയന്‍റെ വാഴക്കുലകള്‍
 മറ്റു പൂച്ചെടി ചെന്ന് തിന്നാനായ്
 തുള്ളി ചാടിയ കൊറ്റനാടുകള്‍......
കേട്ടഴിച്ചിട്ട മേഘ രൂപന്മാര്‍
 മേഞ്ഞു പോയൊരീ വിന്മലര്‍ തോപ്പില്‍
 പൂക്കള്‍ പുതുതായി പൂത്തുവെന്നാകിലും
 പോഷകം വേറെ നല്കിയെന്നാകിലും
 പൂവിതളിന്‍റെ വക്കുകള്‍ എല്ലാം
പണ്ട് പൂത്തുള്ള പൂവികള്‍ പോലെ .....
 ഇസങ്ങളെ അകത്താക്കിയ കവിതേ
ചോല്ലിത്തരികെനിക്കെന്തു ഞാന്‍ എഴുതേണ്ടു????

Thursday 7 June 2012

രഥത്തിന്‍റെ ആത്മയാത്ര

യാത്രയാക്കുകയാണ് ഞാന്‍
 രഘുവംശ തിലകനെ ......
മാനവികതയുടെ മാനം കെടുത്തുന്ന
മന്ഥരാ തന്ത്രങ്ങള്‍
എന്‍റെ  ചക്രങ്ങളില്‍
കോര്ത്തിഴയ്ക്കുകയാണ് ഞാന്‍
ഗംഗ നദിക്കര വരെ .....
അതിനപ്പുറം സായൂജ്യം....
നന്മതന്‍ കാട് കയറ്റം...

പച്ച മനസ്സിന്‍റെ പക്വതയും പേറി
 പാന്ഥരായ് മാറിയ ശ്രീ രാമന്മാരെ
ചുമക്കുന്നതെ എന്‍റെ  ശീലം ....
 യാത്രയാക്കുകയാണ് ഞാന്‍
 രഘു വംശ തിലകനെ .......

കണ്ണില്‍ ഇരുട്ടുള്ള
 മനസ്സില്‍ തീയുള്ള
വാക്കില്‍ ശക്തിയുള്ള
വൃദ്ധരുടെ ശാപമെല്‍ക്കുമ്പോഴും
ദശഥനു വഴി തെളിച്ചത്
എന്‍റെ ചക്ക്രങ്ങള്‍ ആയിരുന്നു

നിശ്വാസങ്ങല്‍ക്കപ്പുറം ....
 ഒരു അബലയായ പെണ്ണിനെ
 സമൂഹം ചാട്ട നാവെരിഞ്ഞപ്പോഴും
നിശബ്ധമായ് ...
പുറ്റു മൂടിയ പുരാതന്‍റെ
 അടുക്കല്‍ എത്തിച്ചതും
എന്‍റെ സഹനമായിരുന്നു .......
എന്തേ... എന്‍റെ കീലങ്ങള്‍ തകര്‍നീല
 എന്തേ...എന്‍റെ കുതിരകള്‍ മുടന്തരായീല ???
 കഷ്ടം !!!!
കൈകേയിയുടെ ചെറു വിരലിനു
 ശ്രീരാമന്‍റെ  സത്യത്തെക്കാള്‍
 ശക്തി ഉണ്ടായിരുന്നെന്നോ ???

പായുകയാണെന്‍റെ  ചക്രങ്ങള്‍
 പല രാമായനങ്ങളിലൂടെ ........

ഉന്മാദന്‍

"ആശയങ്ങളുടെ ആമാശയത്തില്‍
ആണിവേരാഴ്ത്തി
പുളകങ്ങള്‍ പൂചൂടിനില്‍ക്കുമ്പോള്‍
വാഗര്‍ത്ഥങ്ങളാം തുമ്പി പുറത്തേറി
ഓണ നിലാവ് തിരയുമ്പോള്‍,
പുഴുക്കള്‍ പഠിച്ചു തീര്‍ത്ത
പുസ്തക കെട്ടുകള്‍
മേധ കൊണ്ട് കരണ്ട് തിന്നുമ്പോള്‍
പ്രപഞ്ചത്തിന്‍റെ  പ്രസവങ്ങള്‍ക്ക്
അവന്‍ മറുപിള്ള താങ്ങി
ആ മണമുള്ള ചോര കൊണ്ട്
അവന്‍റെ വെളുത്ത തലച്ചോറില്‍ 
ചായം പകര്‍ത്തി
ഊണുറക്കം ഉപേക്ഷിച്ച്‌
കണ്ണുന്തി കവിളൊട്ടി
കര്‍മ്മഭാണ്ഡങ്ങള്‍
കഴുത്തില്‍ കെട്ടിനടക്കുന്നവന്‍..........
പ്രപഞ്ച രഹസ്യങ്ങള്‍
അവന്‍റെ കണ്‍ മുന്‍പില്‍-
കണ്ണാരം പൊത്തി കളിക്കും,..
മാത്രകളെ കൂട്ടി ഇടിപ്പിച്ച്
അവന്‍ ഇന്ദ്രജാലം നടത്തും..
ഉടുതുണി ഉപേക്ഷിച്ച്‌
ഉലഞ്ഞാടിയ താടിക്കാരന്മാര്‍
അവന്‍റെ ഉള്ളില്‍ ഉയര്‍ത്തെഴുന്നെല്‍ക്കും
തലചോറിലെ തണ്ടവാളങ്ങളില്‍
ചിന്തകള്‍ തുപ്പി, ചുടു ചോര പായും ..............
അങ്ങനെ അവന്‍ ഒരു കണ്ടുപിടുത്തം നടത്തി,..........
പൂര്‍ണ്ണത സമം (=) ശൂന്യത !!