Monday 31 December 2012

വേനലില്‍ ഒരു വിരുന്നുകാരന്‍

എങ്ങുനിന്നു വരുന്നു നീ യാതൊന്നും
മനമിളക്കാത്ത ദലൈലാമ പോല്‍ ?
പിന്നിട്ട വഴികളില്‍ നീ കണ്ടതില്ലയോ
ചരിത്രം വരച്ചിട്ട രക്തചിത്രങ്ങള്‍ ?
എന്തിനോ വേണ്ടി അടരാടി പരസ്പരം
സ്മാരകങ്ങള്‍ ചെകിട്ടത്തടിക്കുമ്പോള്‍
കണ്ടുനില്‍ക്കുന്നരംഗവൈകല്യ
കുട്ടിമാനസം കണ്ടതില്ലേ നീ ?
അഴിമതി പണച്ചാക്കുകള്‍  തട്ടി
ഇരടി വീഴുവാന്‍ പോയിതോ നീ സഖേ ?
ലോകം പകുക്കും വിശുദ്ധ വത്തിക്കാന്‍
പള്ളിയിന്‍ ഇടനാഴികള്‍ കണ്ടുവോ ?
കണ്ടുവോ നീ രഹസ്യങ്ങള്‍ ചൊല്ലും
പാവമാകൊച്ചു പുണ്യാള പ്രതിമയെ ?
കടല്‍ വെള്ളം കഥ പറയുമ്പോള്‍
നെഞ്ചു പൊട്ടും വിഷാദ തന്ത്രികള്‍ മീട്ടി
ആതുരരക്ഷയ്ക്കൊരാള്‍മറ  കെട്ടുവാന്‍
പണം പിരിയ്ക്കും പ്രമാണിയെ കണ്ടുവോ ?
തീയുണ്ട ചീറ്റും വിശുദ്ധ യുദ്ധത്തിനു
ബാല്യം ത്യജിച്ച മാലാഖയെ കണ്ടുവോ ?
എന്നിട്ടുമൊന്നും അറിയാത്ത മട്ടില്‍
ഇന്നു നീ വന്നോ വിരുന്നുകാരാ ?
വിളവു കാക്കുന്ന വേതാള വേലികള്‍
വിസര്‍ജ്ജിക്കുന്ന ശിഷ്ടങ്ങള്‍ നക്കുവാന്‍
പാര വെയ്ക്കുന്ന രാഷ്ട്രീയ വെള്ളയ്ക്ക്
കുട പിടിച്ചു നീ നിന്നിരുന്നെന്നോ ??
രുധിരത്തുടിപ്പില്‍ മിടിച്ചു നില്‍ക്കുന്നൊരാ
പഞ്ചനക്ഷത്ര പ്രഭയില്‍ കുളിക്കുന്ന
നഗ്നമേനികള്‍ വരവേല്‍പ്പ് നല്‍കിയോ ?
അവര്‍ക്കൊപ്പം നീ നൃത്തം ചവിട്ടിയോ ?
നുരയുന്ന ചുംബനം നാവില്‍ പകര്‍ന്നുവോ ??
പശിയടങ്ങാത്ത വിരുന്നുകാരാ .......!!
വരിക നീ ഇറയത്തു തലയിടിക്കാതെന്‍റെ
കുടിലിലെ ചാണകം മെഴുകിയ നില -
ത്തിരുനല്പ്പം പഴം കഞ്ഞി മോന്താന്‍ ....
കുടിലിലെ കിളിവാതിലൂടെ നീ നോക്കുക
സ്വപ്നം കരിക്കും കൊടുംവേനല്‍ കാണുക
നീവന്ന നേരമതുകഷ്ടമായ്  പോയല്ലോ
തണ്ണീര്‍ കുടിക്കണേല്‍ നോട്ടുകള്‍ നല്‍കണം
ആശകള്‍ മാത്രം കുടിച്ചിറക്കാം
ഈ വെയിലേറ്റു പൊള്ളാതിരിക്കുവാന്‍
എന്‍ തൊലിക്കട്ടി പകുത്തു നല്‍കാം ...
പണ്ടേയ്ക്ക്പണ്ടേ ഞാന്‍ ശീലിച്ച കഷ്ടങ്ങള്‍
ഇന്നു മുതല്‍ക്കു നീ കൂടെ പകുക്കുവാന്‍
രണ്ടായിരം പിന്നെ പന്ത്രണ്ടു വര്‍ഷങ്ങള്‍
ഏതൊരു ഗര്‍ഭത്തില്‍ നീയിരുന്നു ??
സമയമായ് വരിക വിരുന്നുകാരാ ...
പുതുവര്‍ഷമേ നിന്‍റെ പേറുനോക്കട്ടെ ഞാന്‍ .....


1 comment:

  1. പിശുക്ക് മാറ്റി ഇത്രയും എഴുതിയല്ലോ ..സന്തോഷം ..ഇനിയും എഴുതുക ...ആശംസകള്‍

    ReplyDelete